ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. തിങ്കളാഴ്‌ച വൈകിട്ട് 4.30ഓടെ ആയിരുന്നു സംഭവം. 2018ൽ പീഡനക്കേസിൽ ജയിലിലായ പ്രതി ഗൗരവ് ശർമ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.
പീഡനക്കേസ് പ്രതിയുടെ കുടുംബവും ഇരയുടെ കുടുംബവും തമ്മിൽ തിങ്കളാഴ്‌ച ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് പുറത്തുവച്ച് വാക്കുതർക്കം ഉണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നുവെന്ന് ഹത്രസ് പോലീസ് പറഞ്ഞു.
2018 ജൂലൈയിലാണ് ഗൗരവ് ശർമക്ക് എതിരെ കൊല്ലപ്പെട്ടയാൾ പരാതി നൽകിയത്. തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ഇദ്ദേഹം നൽകിയ പരാതിയിൽ പോലീസ് ഗൗരവ് ശർമയെ അറസ്‌റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്‌തു. എന്നാൽ ഒരു മാസത്തിന് ശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങി. അതിനുശേഷം ഇരു കുടുംബങ്ങളും പരസ്‌പരം ശത്രുതയിലായിരുന്നു.
പ്രതിയുടെ ഭാര്യയും ബന്ധുവായ സ്‌ത്രീയും ക്ഷേത്ര ദർശനത്തിനായി എത്തിയപ്പോൾ കൊല്ലപ്പെട്ടയാളുടെ രണ്ട് പെൺമക്കളും അവിടെ എത്തിയിരുന്നു. തുടന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിൽ ഗൗരവ് ശർമയും കൊല്ലപ്പെട്ടയാളും ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇതിനെത്തുടർന്ന് ഗൗരവ് ശർമ കുടുംബത്തിലെ മറ്റ് പുരുഷൻമാരെ വിളിച്ചു വരുത്തുകയും പെൺകുട്ടികളുടെ പിതാവിന് നേരെ വെടിയുതിർക്കുകയും ആയിരുന്നു എന്ന് ഹത്രസ് പോലീസ് മേധാവി വിനീത് ജയ്‌സ്വാൾ പറഞ്ഞു.
സംഭവത്തിൽ ഗൗരവ് ശർമയടക്കം നാല് പേരെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ഒരാൾ അറസ്‌റ്റിലായി, മറ്റുള്ളവർക്കായി തിരച്ചിൽ ശക്‌തമാക്കിയിട്ടുണ്ട്. തനിക്കും കുടുംബത്തിനും നീതി ആവശ്യപ്പെട്ട് ഇരയായ പെൺകുട്ടി പോലീസ് സ്‌റ്റേഷനു മുന്നിൽ നിന്ന് കരയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ” എനിക്ക് നീതി നൽകൂ, ആദ്യം അയാൾ എന്നെ ഉപദ്രവിച്ചു, ഇപ്പോൾ എന്റെ പിതാവിനെ വെടിവച്ചു കൊന്നു”- പെൺകുട്ടി പറഞ്ഞു.
Also Read: ഇന്ധനവില വർധന; എക്‌സൈസ് നികുതി വെട്ടിക്കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു