ലഖ്‌നൗ: ഉത്തർപ്രദേശിൽ നായയുടെ കാൽ തല്ലിയൊടിച്ച ആൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംപിയും മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനകാ ഗാന്ധി നേരിട്ട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചതായി റിപ്പോർട്. മേനകാ ഗാന്ധി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു സംസാരിച്ചു എന്ന് പറയപ്പെടുന്ന ശബ്‌ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സീതാപുര്‍ കോട്‌വാലി എസ്ഒക്കാണ് മേനകാ ഗാന്ധിയാണെന്ന പേരില്‍ ഫോണ്‍കോൾ വന്നത്. നായയുടെ കാൽ തല്ലിയൊടിച്ചയാളെ അറസ്‌റ്റ് ചെയ്യണമെന്നും തനിക്ക് വേണ്ടി അയാളെ അടിക്കണമെന്നും ആവശ്യപ്പെടുന്ന ശബ്‌ദരേഖയിൽ നായയുടെ ചികിൽസക്ക് ആവശ്യമായ തുക പ്രതിയിൽ നിന്ന് ഈടാക്കണമെന്നും പറയുന്നുണ്ട്.
തുടർന്ന് നായയുടെ കാൽ തല്ലിയൊടിച്ചയാളെ അറസ്‌റ്റ് ചെയ്‌തെങ്കിലും ഫോൺ കോളിന്റെ ആധികാരികത സംബന്ധിച്ച് പോലീസ് പ്രതികരിച്ചില്ല. ഞായറാഴ്‌ച പോലീസ് സ്‌റ്റേഷനിലേക്ക് കയറിവന്ന ഒരു യുവാവ് മേനകാ ഗാന്ധിയാണ് ലൈനിലെന്ന് പറഞ്ഞ് ഫോൺ തന്നു. നായയുടെ കാലൊടിച്ച ഗ്വാൾ മണ്ഡി പ്രദേശത്തെ രമേശ് വർമയെന്നയാളെ അറസ്‌റ്റ് ചെയ്യാനും അയാൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും സംഭാഷണത്തിനിടെ അവർ എന്നോട് പറഞ്ഞു; കോട്‌വാലി എസ്ഒ ടിപി സിംഗ് പറഞ്ഞു.
ജൂൺ 18നാണ് നായക്ക് നേരെ ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 20ന് മൃഗസംരക്ഷണ പ്രവർത്തകൻ മെറാജ് അഹമ്മദ് പരാതി നൽകി. അന്വേഷണത്തിനായി പോലീസ് പ്രതിയുടെ വീട്ടിലേക്ക് പോയെങ്കിലും അയാൾ അവിടെ ഉണ്ടായിരുന്നില്ല. ഇത് കഴിഞ്ഞ് വൈകിട്ടാണ് മേനകാ ഗാന്ധിയുടേതെന്ന പേരിൽ ഫോൺ കോൾ വന്നത്. കോൾ വന്നത് മറ്റൊരാളുടെ ഫോണിലേക്ക് ആയതിനാൽ ഇതിന്റെ ആധികാരികത സംബന്ധിച്ച് പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം രമേശ് വർമക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതിയെ അറസ്‌റ്റ് ചെയ്‌തതായും അദ്ദേഹം പറഞ്ഞു. നായ സുരക്ഷിതനാണെന്നും വെറ്ററിനറി ആശുപത്രിയിൽ ചികിൽസയിലാണെന്നും കോട്‌വാലി എസ്ഒ കൂട്ടിച്ചേർത്തു.
Most Read: വിഡി സതീശൻ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും