ചെന്നൈ: ജോലി കിട്ടിയാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച ചെയ്‌ത യുവാവ് ആത്‌മഹത്യ ചെയ്‌തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ നവീന്‍(32) ആണ് ആത്‌മഹത്യ ചെയ്‌തത്. മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്‌റ്റന്റ് മാനേജറായി ജോലി ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടിയത്.
എഞ്ചിനീയറിങ് ബിരുദധാരിയായ നവീന്‍ വര്‍ഷങ്ങളായി ഒരു ജോലിക്കായി ശ്രമിക്കുകയായിരുന്നു. ജോലിയില്ലാതിരുന്നതിനാല്‍ ഇയാള്‍ ഏറെ നിരാശയിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പരിശ്രമങ്ങള്‍ക്കൊടുവില്‍ നവീന് ഒക്‌ടോബര്‍ ആദ്യ വാരമാണ് മുംബൈയിലെ ബാങ്കില്‍ അസിസ്‌റ്റന്റ് മാനേജരായി ജോലി ലഭിച്ചത്. ജോലിയില്‍ പ്രവേശിച്ച ശേഷം മുംബൈയില്‍ നിന്നും നാട്ടിലേക്ക് പോകാനായി തിരുവനന്തപുരത്തെത്തിയ നവീന്‍ നാഗര്‍കോവിലേക്കുള്ള ബസില്‍ കയറി പുത്തേരിയിലെ റെയില്‍വേ ട്രാക്കിലേക്ക് പോവുകയായിരുന്നു.
ശനിയാഴ്‌ച രാവിലെയാണ് പുത്തേരിയിലെ റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ നിന്നും ആത്‌മഹത്യാക്കുറിപ്പ് കണ്ടെത്തി.
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് മാതാപിതാക്കള്‍ക്കായി എഴുതിയ കുറിപ്പ് കണ്ടെത്തിയത്. ജോലി കിട്ടിയാല്‍ ഈശ്വരന് ജീവന്‍ അര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. ‘എനിക്ക് ജോലി നല്‍കിയ ഈശ്വരന് അരികിലേക്ക് ഞാന്‍ പോവുകയാണ്’. എന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്.
കന്യാകുമാരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read Also: റാഡിക്കല്‍ ഇസ്‌ലാമിസ്‌റ്റുകൾ എല്ലാവര്‍ക്കും ഭീഷണി; ഫ്രഞ്ച് പ്രസിഡണ്ട്