പാരീസ്: ഫ്രാന്‍സ് ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ മാത്രമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരൻമാരുടെ ജീവനെടുത്തെന്നും അല്‍ ജസീറക്ക് അനുവദിച്ച അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.
”ഞാന്‍ നിരവധി നുണകള്‍ കാണുന്നുണ്ട്. ഇതിലെല്ലാം വ്യക്‌തത വരുത്തേണ്ടത് ആവശ്യവുമാണ്. ഫ്രാന്‍സ് ഇപ്പോള്‍ ചെയ്യുന്നത് ഭീകരവാദത്തെ എതിര്‍ക്കുകയാണ്”, ഫ്രഞ്ച് പ്രസിഡണ്ട് പറഞ്ഞു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതുകൊണ്ട് മുസ്‍ലിങ്ങളുടെ ഇടയിലുണ്ടായ ഞെട്ടല്‍ താന്‍ മനസിലാക്കുന്നുവെന്നും എന്നാല്‍ റാഡിക്കല്‍ ഇസ്‍ലാമുകള്‍ പ്രത്യേകിച്ചും മുസ്‍ലിങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”മതവികാരം ഞാന്‍ മനസിലാക്കുന്നു, അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ റോളിനെക്കുറിച്ച് നിങ്ങളും മനസിലാക്കേണ്ടതുണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടത് സമാധാനം പ്രോൽസാഹിപ്പിക്കുക എന്നതാണ്. അതിനൊപ്പം തന്നെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ചുമതല കൂടി എനിക്കുണ്ട്.”, മാക്രോണ്‍ പറഞ്ഞു.
ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്റെ കൊലപാതകത്തിന് പിന്നാലെ നടന്ന വിവാദങ്ങളിലും അക്രമ സംഭവങ്ങളിലും ഫ്രാന്‍സിന്റെ നിലപാട് വ്യക്‌തമാക്കുകയായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്‍ലാമോഫോബിയ പ്രോൽസാഹിപ്പിക്കുന്ന നിലപാടാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് സ്വീകരിക്കുന്നതെന്ന വിമര്‍ശനം പരക്കെ ഉയരുന്ന സാഹചര്യത്തിലാണ് അല്‍ജസീറക്ക് മാക്രോണ്‍ പ്രത്യേക അഭിമുഖം അനുവദിച്ചത്.