കോഴിക്കോട്: മണാശ്ശേരി ഇരട്ടകൊലപാത കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട് തയ്യാറായി. വാടക കൊലയാളിയുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണ റിപ്പോർട് തയ്യാറായത്. മണാശ്ശേരിയിലെ ജയവല്ലിയെ (70) ആണ് മകൻ ബിർജു വാടക കൊലയാളിയായ ഇസ്‌മായിലിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. എന്നാൽ, സംഭവം പുറത്തറിയാതിരിക്കാൻ ബിർജു ഇസ്‌മായിലിനെയും കൊലപ്പെടുത്തുകയായിരുന്നു. ഇസ്‌മായിലിനെ കൊലപെടുത്തിയത് ബിർജു ഒറ്റയ്‌ക്കാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
2016 മാർച്ചിലാണ് സംഭവം നടന്നത്. അമ്മയുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ബിർജുവിന്റെ ലക്ഷ്യം. ഇതിനായി ഇസ്‌മായിലിന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മാതാവിന്റേത് ആത്‍മഹത്യ ആണെന്നാണ് ബിർജു എല്ലാവരെയും വിശ്വസിപ്പിച്ചത്. ജയവല്ലിയെ കൊലപ്പെടുത്തുന്നതിന് ഇസ്‌മായിലിന് രണ്ട് ലക്ഷം രൂപയും ബിർജു വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ബിർജു വീടും സ്‌ഥലവും വിറ്റ് തമിഴ്‌നാട്ടിലേക്ക് താമസം മാറുകയും ചെയ്‌തിരുന്നു.
എന്നാൽ, അമ്മയുടെ കൊല നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പണം കൊടുക്കാതിരുന്നതോടെ ഇസ്‌മായിൽ ബിർജുവിനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെ ഇസ്‌മായിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബിർജു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നിരവധി കഷ്‌ണങ്ങളാക്കി ഉപേക്ഷിക്കുകയും ചെയ്‌തു. 2017 ജൂണിലായിരുന്നു രണ്ടാമത്തെ കൊല നടന്നത്. കൊല നടക്കുന്നതിന് മുൻപ് ഇസ്‌മായിൽ ബിർജുവിനെ കാണാൻ പോവുകയാണെന്ന് മൂന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവായത്. അന്വേഷണ റിപ്പോർട് ക്രൈം ബ്രാഞ്ച് ഉടൻ തന്നെ ഐജിക്ക് സമർപ്പിക്കും.
Most Read: ത്രിപുരയിൽ ബിജെപിയ്‌ക്ക് വൻമുന്നേറ്റം; ഒന്നിൽ ഒതുങ്ങി തൃണമൂൽ