കാസർഗോഡ്: മംഗലാപുരത്ത് ബോട്ടപകടത്തിൽ കാണാതായ 9 പേർക്കായി നാവിക സേനയുടെയും കോസ്‌റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്‌ധരും തിരച്ചിൽ സംഘത്തിലുണ്ട്.
ഇന്നലെ രാത്രിയോടെ പൂർണമായും കടലിൽ ആണ്ടു പോയ ബോട്ടിന്റെ താഴ്ഭാഗത്തെ കാബിനിൽ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് കോസ്‌റ്റൽ പോലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബോട്ട് കപ്പൽചാലിലേക്ക് കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബേപ്പൂരിൽ നിന്നു പോയ മീൻപിടുത്ത ബോട്ട് ഇന്നലെ പുലർച്ചെയാണ് മംഗളൂരു തീരത്ത് നിന്നും 43 നോട്ടിക്കൽ മൈൽ അകലെ വിദേശ ചരക്കുകപ്പലിൽ ഇടിച്ചത്. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാണാതായ 9 പേർക്കായി രാവിലെ 6 മുതൽ കോസ്‌റ്റ് ഗാർഡ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. രാജ്‍ദൂത്, അമർത്യ, സി 448 എന്നീ കപ്പലുകളും, ഒരു ഡോണിയർ വിമാനവുമാണ് തിരച്ചിൽ നടത്തുന്നത്. ഇതോടൊപ്പമാണ് നാവികസേനയുടെ പ്രത്യേക ദൗത്യ സംഘം തിരച്ചിൽ തുടങ്ങിയത്.
മുങ്ങൽ വിദഗ്‌ധർ അടക്കമുള്ളവർ ചേർന്നാണ് മുങ്ങിയ ബോട്ടിലുള്ളവരെ കണ്ടെത്താൻ ശ്രമം നടത്തുന്നത്. കാർവാറിൽ നിന്ന് ഐഎൻഎസ് സുഭദ്ര എന്ന കപ്പലിലാണ് പ്രത്യേക ദൗത്യസംഘം എത്തിയത്. ചരക്കു കപ്പലിലുള്ളവർ തന്നെയാണ് അപകട വിവരം കോസ്‌റ്റ് ഗാർഡിനെ അറിയിച്ചത്. സിംഗപ്പൂർ രജിസ്ട്രേഷനിലുള്ള ചരക്ക് കപ്പലിന്റെ കപ്പിത്താനോട് മംഗളൂരു തീരത്തേക്ക് കപ്പൽ അടുപ്പിക്കാൻ കോസ്‌റ്റ് ഗാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
National News: ബംഗാളിലെ കോവിഡ് വ്യാപനത്തിന് പിന്നിൽ ബിജെപി; മമതാ ബാനർജി