കാസർഗോഡ്: മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം തടസപ്പെട്ടത്. കാണാതായ 9 മൽസ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന കോസ്‌റ്റ് ഗാർഡ് അപകട സ്‌ഥലത്ത് തന്നെ തുടരുകയാണ്.
ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്‌ഥതയിലുള്ള ‘ഐഎഫ്ബി റബ്ബ’ എന്ന ബോട്ടാണ് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്. ഉണർന്നിരുന്ന രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. കപ്പൽ വന്ന് ഇടിച്ചപ്പോൾ ഇവർ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബാക്കിയുള്ളവർ ബോട്ടിൻ്റെ ക്യാബിനിൽ കിടന്ന് ഉറങ്ങുകയായിരുന്നു. മംഗലാപുരത്ത് നിന്ന് 80 കിലോമീറ്റർ അകലെ പുറംകടലിലാണ് അപകടമുണ്ടായത്.
രണ്ട് പേരെ കപ്പലിലെ ജീവനക്കാർ തന്നെയാണ് രക്ഷപ്പെടുത്തിയത്. ബോട്ടിലുണ്ടായിരുന്ന 14 പേരിൽ ഏഴ് പേർ തമിഴ്‌നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ, ഒഡീഷ സ്വദേശികളുമാണ്.
Also Read: മൻസൂർ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് എംവി ജയരാജൻ