കാസർഗോഡ്: മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒൻപത് പേരെ കണ്ടെത്താനാകാതെ നാവിക സേനയും കോസ്‌റ്റൽ പോലീസും. തുടർച്ചയായ നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ബോട്ട് പൂർണമായും കടലിൽ മുങ്ങിയത് രക്ഷാ പ്രവർത്തകരെ പ്രതിസന്ധിയിലാക്കി. ബോട്ടിന്റെ താഴത്തെ ക്യാബിനിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും മുങ്ങൽ വിദഗ്‌ധർ നടത്തിയ പരിശോധനയിൽ ആരെയും കണ്ടെത്താനായില്ല.
കാണാതായ ഒൻപത് പേരും തമിഴ്‌നാട്, ബംഗാൾ സ്വദേശികളാണ്. ഇതിനിടെ, അപകടം ഉണ്ടായതിന്റെ കാരണം കണ്ടെത്താൻ ബോട്ടുമായി കൂട്ടിയിടിച്ച വിദേശ ചരക്കുകപ്പലിൽ തുറമുഖ ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലെ എംഎംഡി അധികൃതർ പരിശോധന നടത്താൻ ഒരുങ്ങുകയാണ്. കോസ്‌റ്റ് ഗാർഡിന്റെ നിർദ്ദേശ പ്രകാരം സിംഗപ്പൂർ രജിസ്‌ട്രേഷനിലുള്ള കപ്പൽ മംഗളൂരു തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്.
14 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ രക്ഷപെടുത്തി. മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.
Also Read: അതിർത്തിയിൽ ഇ പാസ് നിർബന്ധം; പരിശോധന കർശനമാക്കി തമിഴ്‌നാട്