വാളയാർ: സംസ്‌ഥാന അതിർത്തിയിൽ ഇ പാസ് പരിശോധന വീണ്ടും കർശനമാക്കി തമിഴ്‌നാട്. തിരഞ്ഞെടുപ്പും ഈസ്‌റ്റർ–വിഷു തിരക്കും കോയമ്പത്തൂരിലെ വ്യവസായ മേഖലയിലെ വിപണിക്ക് ഉണ്ടായേക്കാവുന്ന നഷ്‌ടവും കണക്കിലെടുത്ത് പരിശോധനയിൽ നേരത്തെ അയവ് വരുത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കേരളത്തിൽ നിന്നുള്ളവർക്ക് ഇ പാസ് നിർബന്ധമാക്കിയത്.
പാസ് ഇല്ലാത്തത്തിന്റെ പേരിൽ വാഹനങ്ങൾ മടക്കി അയക്കുന്നതിന് പകരം തൽസമയം പാസ് എടുപ്പിച്ചും വിവരങ്ങൾ ശേഖരിച്ചും കടത്തി വിടുകയാണ് ചെയ്യുന്നത്. ചരക്ക് വാഹനങ്ങളും തമിഴ്‌നാട്ടിലേക്ക് ചരക്കെടുക്കാൻ പോവുന്ന വാഹനങ്ങളും പാസില്ലാതെ കടന്നുപോവുന്നുണ്ട്. ഇവരുടെ വിവരങ്ങൾ അതിർത്തിയിൽ രേഖപ്പെടുത്തും. യാത്രക്കാരെ മുഴുവൻ തെർമോ സ്‌കാനിങ്ങിന് വിധേയമാക്കിയാണ് അതിർത്തി കടത്തി വിടുന്നത്.
പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ തിരികെ അയക്കും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള മുഴുവൻ വാഹനങ്ങൾക്കും ഇ പാസ് നിർബന്ധമാണ്. കോവിഡ് കേസുകൾ ഉയർന്നതിനെ തുടർന്ന് ഫെബ്രുവരിയിലാണ് തമിഴ്‌നാട്ടിലേക്കുള്ള യാത്രക്ക് ഇ പാസ് നിർബന്ധമാക്കിയത്. പരിശോധനക്ക് അയവ് വരുത്തിയതിന് ശേഷം രോഗവ്യാപനം രൂക്ഷമായെന്ന നിഗമനത്തിലാണ് ജില്ലാ ഭരണകൂടം വീണ്ടും പരിശോധന കർശനമാക്കിയത്.
Also Read: കോവിഡ്; എറണാകുളം കളക്റ്ററേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം