കോട്ടയം : പാലായിലെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. പാലായിൽ എന്‍സിപി തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ എല്‍ഡിഎഫിന് വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും, അതിനാല്‍ തന്നെ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന്റെ നില പാലായിൽ അനുകൂലമല്ലെന്നുമാണ് മാണി സി കാപ്പന്‍ വ്യക്‌തമാക്കിയത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയ വോട്ടുകളുടെ ഭൂരിപക്ഷവും ഇത്തവണ ജോസ് കെ മാണിക്ക് ലഭിച്ച ഭൂരിപക്ഷവും ചേര്‍ത്ത് അദ്ദേഹം ആരോപണം ഉന്നയിച്ചു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും, ഒരു മുനിസിപ്പാലിറ്റിയിലും തനിക്ക് ലഭിച്ച ലീഡ് ഇത്തവണ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് പക്ഷത്ത് നിന്നും മൽസരിച്ചപ്പോള്‍ ലഭിച്ചിട്ടില്ലെന്ന് മാണി സി കാപ്പന്‍ ആരോപിച്ചു. അതിനാല്‍ തന്നെ പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന സീറ്റ് വിഭജനത്തില്‍ ലഭിച്ചില്ലെന്ന ആരോപണവുമായി എന്‍സിപി നേതാവ് മാണി സി കാപ്പന്‍ രംഗത്ത് വന്നത്. എന്നാല്‍ അദ്ദേഹത്തിന് അങ്ങനെ ഒരു ആരോപണം ഉണ്ടെങ്കില്‍ അത് ഇടത് മുന്നണി പരിശോധിക്കുമെന്നാണ് ജോസ് കെ മാണി ഇതിന് മറുപടി നല്‍കിയത്.
Read also : സ്വപ്‌നക്ക് സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍