തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനിടയിലും സിപിഎം പ്രവർത്തകൻ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിക്കെതിരെ ശക്‌തമായ ജനവികാരം ഉയരണമെന്ന് സിപിഐ (എം) സംസ്‌ഥാന സെക്രട്ടറിയേറ്റ്. ബിജെപി സംസ്‌ഥാന പ്രസിഡണ്ടിൽ നിന്ന് നേരിട്ട് അംഗത്വമെടുത്തയാളാണ് മണിലാലിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ നാല് മാസത്തിനുളളിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഎം പ്രവർത്തകനാണ് മണിലാലെന്നും സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവനയിൽ പറയുന്നു.
കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്‌ടിക്കാനുള്ള ബിജെപി-കോൺഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ സാധിക്കണം. തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പോലും രാഷ്‌ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു. കൊലപാതക രാഷ്‌ട്രീയത്തിന്റെ വക്‌താക്കളായി മാറിയ ബിജെപിക്കും കോൺഗ്രസിനും ജനങ്ങൾ തക്കതായ മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ നൽകണമെന്നും സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് അഞ്ചു പഞ്ചായത്തുകളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നു. മണ്‍റോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.
ഞായറാഴ്‌ച രാത്രി സിപിഎം പാർട്ടി ഓഫീസിന് സമീപത്തുവച്ചാണ് മണ്‍റോതുരുത്ത് വില്ലിമംഗലം നിഥിപാലസിൽ മയൂഖം റിസോർട്ട് ഉടമ മണിലാലിന് വെട്ടേറ്റത്. നാട്ടുകാരൻ തന്നെയായ അശോകൻ വാക്കുതർക്കത്തിനിടെ മണിലാലിനെ കുത്തുകയായിരുന്നു. ഉടൻ തന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ തുപ്പാശ്ശേരി അശോകന്‍, പനക്കത്തറ സത്യന്‍ എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്.