മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഒറവമ്പ്രം കിഴക്കുമ്പറമ്പിൽ നിസാം, കിഴക്കുമ്പറമ്പിൽ ബാപ്പു, കിഴക്കും പറമ്പിൽ മജീദ് എന്ന ബാഷ, ഒറവമ്പുറം ഐലക്കര യാസർ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്‌റ്റിലായത്.
ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.
കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷങ്ങൾ നിലനിന്നിരുന്നു. മുതിർന്ന നേതാക്കളും പോലീസും ഇടപെട്ടാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്.
അതേസമയം, സമീറിന്റെ മരണം രാഷ്‌ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ, രാഷ്‌ട്രീയ സംഘർഷമല്ലെന്നും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണെന്നും സിപിഎം വ്യക്‌തമാക്കി.
Also Read: സംസ്‌ഥാനത്ത് യുകെയില്‍ നിന്നും വന്ന മൂന്നുപേര്‍ക്ക് കൂടി കോവിഡ്