കൊല്ലം: മൺറോതുരുത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന വാദം തള്ളി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മണിലാലിന്റെ കൊലപാതകത്തിന് കാരണം വ്യക്‌തി വൈരാഗ്യമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി അശോകന്റെ വഴിവിട്ട ബന്ധത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് മണിലാലിന്റെ കൊലപാതകത്തിൽ കലാശിച്ചത്. മണിലാലിന്റെ ഹോംസ്‌റ്റേയിലേക്ക് എത്തുന്ന അതിഥികളെ പ്രതി മുടക്കിയിരുന്നെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മണിലാലിന്റെ കൊലപാതകം രാഷ്‌ട്രീയ പ്രേരിതമാണെന്നും പിന്നിൽ ആർഎസ്എസ് ആണെന്നുമായിരുന്നു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. മണിലാലിന്റെ ഭാര്യയും ഈ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ പൂർണമായും തള്ളുന്നതാണ് പോലീസിന്റെ റിപ്പോർട്ട്. സന്ദർശകരെ ഹോംസ്‌റ്റേയിലേക്ക് കൊണ്ടുവരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. സംഭവദിവസം മണിലാലിനെ അസഭ്യം പറഞ്ഞശേഷം കുത്തികൊല്ലുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുഴുകിയിരിക്കെയാണ് മണിലാലിനെ കൊല്ലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസങ്ങൾക്കുള്ളിൽ 5 സിപിഎം പ്രവർത്തകരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസും യുഡിഎഫും തമ്മിൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് എതിരെ സഖ്യം തീരുമാനിച്ചിട്ടുണ്ടെന്നും ഈ സഖ്യത്തിന്റെ തീരുമാന പ്രകാരമാണോ കൊലപാതകമെന്ന് ഇരുകൂട്ടരും വ്യക്‌തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Read also: ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ നീട്ടി