കോഴിക്കോട്: പാനൂരിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്ത് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് വളയം പോലീസ്. ചെക്യാട് കൂളിപ്പാറയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയ ശേഷമാണ് ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പ്രതി മരിച്ചതിനാല്‍ ഉന്നതതല ഗൂഢാലോചന പുറത്തു വരില്ലെന്നാണ് യുഡിഎഫ് ആരോപണം. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു. ഈ പശ്‌ചാത്തലത്തില്‍ കൂടിയാണ് പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്.
ഇന്നലെ വൈകുന്നേരമാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മയാണ് കശുമാവിന്‍ തോട്ടത്തില്‍ രതീഷിന്റെ മൃതദേഹം ആദ്യം കണ്ടത്. രതീഷ് എങ്ങനെ ഇവിടെയെത്തിയെന്ന് പോലീസ് അന്വേഷിക്കും. പ്രദേശവാസികളാരെങ്കിലും രതീഷിന് ഒളിത്താവളം ഒരുക്കി നല്‍കിയിരുന്നോ എന്നും പോലീസ് പരിശോധിക്കും. ചെക്യാടുള്ള വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു രതീഷ്.
Also Read: ഡോളര്‍ കടത്ത് കേസ്; സ്‌പീക്കറെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു