കോഴിക്കോട്: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ രാഷ്‌ട്രീയക്കാർ ഇടപെടരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തെ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നത്. സമാനമായ സാഹചര്യത്തില്‍ നേരത്തെയും കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം പോലും അന്ന് ഉണ്ടായിരുന്നു. പുതിയ അന്വേഷണ സംഘത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫിന്റെ സമ്മർദ്ദത്തിന് പിന്നാലെയാണ് മൻസൂർ വധക്കേസ് അന്വേഷണ സംഘത്തെ മാറ്റിയത്. ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്നും അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം.
ഐജി ഗോപേഷ് അഗർവാളിന്റെ മേൽനോട്ടത്തില്‍ ഡിവൈഎസ്‌പി വിക്രമന്‍ കേസ് അന്വേഷിക്കും. കേസ് അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി കെ ഇസ്‌മായിൽ സിപിഎം ചായ്‍വുള്ള ആളാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്.
Also Read: പോസ്‌റ്റർ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി; മുല്ലപ്പള്ളിയെ കണ്ട് വീണ