പാറ്റ്ന: ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലക്ക് 75 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്‌റ്റ് നേതാവിനെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്ദീപ് യാദവ് (55) എന്ന മാവോയിസ്‌റ്റ് നേതാവിനെയാണ് ഗയയിലെ ലുത്‌വ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്‌ഥാനങ്ങളിലായി ഇയാൾക്കെതിരെ 500ഓളം കേസുകളുണ്ട്. സന്ദീപ് യാദവിന്റെ തലക്ക് ജാർഖണ്ഡ് സർക്കാർ 50 ലക്ഷം രൂപയും ബിഹാർ സർക്കാർ 25 ലക്ഷം രൂപയും വിലയിട്ടിരുന്നു. ഗയ ബാംകേബസാർ സ്വദേശിയാണ് ഇയാൾ.
പോലീസിന് വിവരങ്ങൾ നൽകിയെന്നാരോപിച്ച് സന്ദീപ് യാദവ് ഗയയിൽ അടുത്ത കാലത്ത് നാല് ഗ്രാമീണരെ തൂക്കിക്കൊന്നിരുന്നു. അടുത്തിടെ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ ഇയാൾ അവശ നിലയിലായിരുന്നു എന്നാണ് സിആർപിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന.
വനത്തിനുള്ളിൽ സന്ദീപ് യാദവിനെ മരിച്ച നിലയിൽ കണ്ട ഗ്രാമവാസികൾ മൃതദേഹം ഇയാളുടെ വീട്ടിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസ് മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
Most Read: ആരോഗ്യ -സുരക്ഷാ പ്രശ്‌നങ്ങൾ; പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി