കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്ന് കോടതി. കടലുണ്ടി കുട്ടിച്ചന്റെ പുരയ്‌ക്കൽ കോയമോൻ എന്ന മുഹമ്മദ് കോയ, മാറാട് കല്ലുവെച്ച വീട്ടിൽ നിസാമുദ്ധീൻ എന്നിവരാണ് കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്. ഇരുവർക്കുമെതിരെയുള്ള വിധി നാളെ പ്രസ്‌താവിക്കും. 2003 ലാണ് കേസിനാസ്‌പദമായ സംഭവം.
സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ 2010ലും 2011 ലുമായി അറസ്‌റ്റ് ചെയ്യുകയായിരുന്നു. കേസിൽ ആകെ 148 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. ഇതുവരെ 86 പേരെയാണ് ശിക്ഷിച്ചിരിക്കുന്നത്. ഇന്ന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഹമ്മദ് കൊയക്കെതിരെ സ്ഫോടകവസ്‌തു നിരോധന നിയമപ്രകാരവും നിസാമുദ്ധീനെതിരെ കൊലക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
2003 മെയ് രണ്ടിന് അന്യായമായി സംഘം ചേർന്ന് കൊല നടത്തിയെന്നാണ് കേസ്. മുഹമ്മദ് കോയ നാടൻ തോക്ക് ഉണ്ടാക്കുന്നതിലും നിസാമുദ്ധീൻ കൊലയിൽ പങ്കെടുത്തതായും ഇരുവരും ഗൂഢാലോചനയിൽ ഉൾപെട്ടതുമായാണ് കേസ്. മുഹമ്മദ് കോയ 2011 ജനുവരി 23ന് സൗത്ത് ബീച്ചിലും നിസാമുദ്ധീൻ 2010 ഒക്‌ടോബർ 15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുമാണ് പിടിയിലായത്.
Most Read: കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം; തിരുപ്പതിയിൽ തീർഥാടകർ കുടുങ്ങി