കാസർഗോഡ്: പുലിയന്നൂരിലെ റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്‌ച കോടതി വിധിച്ചിരുന്നു. അള്ളാറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
കാസർഗോഡ് ജില്ലാ കോടതി ജഡ്ജിയാണ് വിധി പറഞ്ഞത്. 2017 നവംബർ 13ന് ആണ് പുലിയന്നൂരിലെ റിട്ട. അധ്യാപിക പിവി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന നാലര വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. അധ്യാപിക പഠിപ്പിച്ച വിദ്യാർഥികളാണ് പ്രതികൾ. ഇവർക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
സ്വർണവും പണവും അപഹരിക്കാൻ മൂന്നംഗ സംഘം കൊല നടത്തുക ആയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. മുഖംമൂടി ധരിച്ചു കവർച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭർത്താവ് കെ കൃഷ്‌ണനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. 17 പവൻ സ്വർണവും 92,000 രൂപയും പ്രതികൾ വീട്ടിൽ നിന്ന് മോഷ്‌ടിച്ചിരുന്നു.
അന്വേഷത്തിന് ഒടുവിൽ പ്രദേശവാസികളായ റെനീഷ്, അരുൺ, വൈശാഖ് എന്നിവരെ പോലീസ് പിടികൂടി. ഒന്നാംപ്രതി വൈശാഖിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ സ്വർണം വിൽപ്പന നടത്തിയ ബിൽ ആണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 2019 ഡിസംബറിൽ തന്നെ വിചാരണ പൂർത്തിയായെങ്കിലും ജഡ്ജിമാർ മാറിയതും കോവിഡ് പ്രതിസന്ധിയും കാരണം വിധി പറയൽ മാറ്റിവെക്കുകയായിരുന്നു.
Most Read: സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്