കാസർഗോഡ്: ജില്ലയിലെ പുലിയന്നൂരിൽ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും വിധിച്ച് കോടതി. കൂടാതെ തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ പിഴ അടയ്‌ക്കുകയും വേണം. ജില്ലയിലെ ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പിവി ജാനകിയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ കാസർഗോഡ് ജില്ലാ കോടതി വിധി പ്രഖ്യാപിച്ചത്.
ഒന്നാം പ്രതി പുലിയന്നൂർ ചീർകുളം പുതിയവീട്ടിൽ വിശാഖ്(27), മൂന്നാം പ്രതി മക്ളികോട് അള്ളറാട് വീട്ടിൽ അരുൺ(30), എന്നിവരെയാണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരാണെന്ന് തിങ്കളാഴ്‌ച കോടതി വിധിച്ചിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ റിനീഷിനെ കോടതി വെറുതെ വിടുകയായിരുന്നു. പ്രതികൾ ജാനകി ടീച്ചർ പഠിപ്പിച്ച വിദ്യാർഥികൾ ആയിരുന്നു.
2017 നവംബര്‍ 13നാണ് സംഭവം നടന്നത്. സ്വര്‍ണവും പണവും അപഹരിക്കാനായി മൂന്നംഗ സംഘം കൊല നടത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ കൃഷ്‌ണനെ ഗുരുരതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്‌തു. 17 പവന്‍ സ്വര്‍ണവും 92,000 രൂപയും വീട്ടിൽ നിന്നും മോഷ്‌ടിച്ചു. കേസിന്റെ വിചാരണ 2019 ഡിസംബറില്‍ തന്നെ പൂര്‍ത്തിയായെങ്കിലും ജഡ്‌ജിമാര്‍ മാറിയതും കോവിഡ് പ്രതിസന്ധിയും കാരണം വിധി പറയല്‍ വൈകുകയായിരുന്നു.
Read also: കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു