പോളണ്ട്: എട്ടു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഹൃദയ ശസ്‍ത്രക്രിയക്ക് പണം കണ്ടെത്താൻ തന്റെ ഒളിമ്പിക് മെഡൽ ലേലത്തിനു വെച്ച് പോളണ്ടിന്റെ ജാവലിൻ ത്രോ താരം. ടോക്യോ ഒളിമ്പിക്‌സിൽ വനിതകളുടെ ജാവലിൻ ത്രോയിലെ വെള്ളി മെഡൽ ജേതാവായ മരിയ ആന്ദ്രേസിക് ആണ് മനുഷ്യത്വത്തിന്റെയും മാനവികതയുടെയും കരുതലിന്റെയും പ്രതീകമായി മാറിയത്.
ഹൃദയ സംബന്ധമായ ഗുരുതര പ്രശ്‌നം അലട്ടുന്ന പോളണ്ടിലെ മിലോസെക് മാലിസ എന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടിയാണ് മരിയ തന്റെ മെഡൽ ലേലം ചെയ്യാൻ തീരുമാനിച്ചത്.
അമേരിക്കയിലെ സ്‌റ്റാൻഫോർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ആണ് കുഞ്ഞിന്റെ ശസ്‌ത്രക്രിയ നടക്കുന്നത്. ശസ്‌ത്രക്രിയയുടെ സങ്കീർണതകൾ കാരണം യൂറോപ്യൻ രാജ്യങ്ങളിലെ ആശുപത്രികളൊന്നും ഇത് ചെയ്യാൻ തയ്യാറാകാതെ വന്നതോടെ കുഞ്ഞിന്റെ മാതാപിതാക്കൾ സ്‌റ്റാൻഫോർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിനെ സമീപിക്കുകയായിരുന്നു.
3,85000 യുഎസ് ഡോളറെന്ന ഭീമമായ തുകയായിരുന്നു ശസ്‌ത്രക്രിയയുടെ ചെലവ്. പണം കണ്ടെത്താനായി കുഞ്ഞിന്റെ മാതാപിതാക്കൾ ഒരു ഓൺലൈൻ ക്യാംപയിൻ സംഘടിപ്പിച്ചെങ്കിലും തുകയുടെ പകുതി മാത്രമേ അവർക്ക് കണ്ടെത്താൻ സാധിച്ചുള്ളൂ. ഈ സാഹചര്യത്തിലാണ് മരിയ ആന്ദ്രേസിക് സഹായവുമായി എത്തിയത്.
ലേലത്തിൽ വെച്ച മെഡൽ ‘സാബ്‌ക പോൾസ്‌ക’ എന്ന ഒരു പോളിഷ് സൂപ്പർ മാർക്കറ്റ് ചെയിനാണ് 1,25000 ഡോളറിന് സ്വന്തമാക്കിയത്. എന്നാൽ പിന്നീട് നടന്നത് മറ്റൊന്നാണ്. കുഞ്ഞിന്റെ ശസ്‌ത്രക്രിയക്ക് ആവശ്യമായ തുക നൽകിയ ‘സാബ്‌ക പോൾസ്‌ക’ തങ്ങൾ ലേലത്തിൽ പിടിച്ച മെഡൽ മരിയക്ക് തന്നെ തിരിച്ചുകൊടുത്ത്, മറ്റൊരു മാതൃക തീർക്കുന്ന കാഴ്‌ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
മരിയയുടെ നല്ല മനസാണ് തങ്ങളെ ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു സ്‌ഥാപനത്തിന്റെ പ്രതികരണം.
Most Read: ‘ഡെൽറ്റ വകഭേദം വാക്സിൻ സ്വീകരിച്ചവരെയും അല്ലാത്തവരെയും ബാധിക്കും’; പഠനം