തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തിരുത്തലിൽ സെക്ഷൻ ഓഫീസർക്ക് മാത്രമേ പങ്കുള്ളൂവെന്ന് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പിപി അജയകുമാർ. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഈ ഒരു വ്യക്‌തിയിലേക്കാണ്. അതുകൊണ്ട് തന്നെ മറ്റാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ല. വിശദമായ അന്വേഷണം നടക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാലയുടെ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷയിലാണ് വൻ തിരിമറി നടന്നത്. ഏഴ് വിദ്യാർഥികളുടെ മാർക്കുകളിൽ തിരിമറി നടന്നതായി തെളിഞ്ഞിട്ടുണ്ട്. 70ലധികം വിദ്യാർഥികളുടെ രേഖകൾ വിശദമായി പരിശോധിക്കുകയാണ്. തട്ടിപ്പ് നടത്തിയ വിദ്യാർഥികളുടെ കോഴ്‌സ് റദ്ദാക്കാനാണ് നീക്കം.
മാർക്ക് തിരിമറി നടത്തിയ പരീക്ഷാ വിഭാഗത്തിലെ സെക്ഷൻ ഓഫീസർ എ വിനോദിനെ കഴിഞ്ഞ ആഴ്‌ച സസ്‌പെൻഡ് ചെയ്‌തിരുന്നു. കംപ്യൂട്ടർ പാസ്‌വേഡ് ദുരുപയോഗം ചെയ്‌താണ് മാർക്കിൽ തിരിമറി നടത്തിയിരിക്കുന്നത്. പരീക്ഷാ ടാബുലേഷൻ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ചാണ് മാർക്ക് കൂട്ടിയത്.
വിഷയത്തിൽ പ്രോ വൈസ് ചാൻസലർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട് സമർപ്പിക്കും. സസ്‌പെൻഷനിലായ സെക്ഷൻ ഓഫീസറുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. മറ്റ് വിദ്യാർഥികളുടെ മാർക്കുകളിലും തിരുത്തലുണ്ടായോ എന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ക്രമക്കേടിൽ പോലീസ് അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയെന്ന് സർവലാശാല അധികൃതർ പറഞ്ഞെങ്കിലും ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ചെയ്‌തത്.
Also Read: വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്‌ഥലം മാറ്റം