കൊച്ചി: പീഡനക്കേസുകളിൽ ഇരകളെ പ്രതികൾതന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ പോക്‌സോ കേസുകൾ റദ്ദാക്കി ഹൈക്കോടതി ഈ മാസം ഇരുപതിന് പുറപ്പെടുവിച്ച വിധികൾ പിൻവലിച്ചു. അഞ്ച് വ്യത്യസ്‍ത കേസുകളിലെ വിധികളാണ് പിൻവലിച്ചത്.
പ്രത്യേക സിറ്റിങ് നടത്തി സിംഗിൾ ബെഞ്ച് വിധികൾ പിൻവലിച്ചശേഷം കേസുകൾ മധ്യവേനലവധി കഴിഞ്ഞ് പരിഗണിക്കാനും തീരുമാനമായി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും പോക്‌സോ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി നൽകിയ ഹരജിയിൽ കേസിലെ തുടർ നടപടികൾ റദ്ദാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. ദമ്പതികളുടെ ക്ഷേമം കണക്കിലെടുത്തായിരുന്നു സിംഗിൾബെഞ്ച് ഹരജിയിലെ ആവശ്യം അംഗീകരിച്ചത്.
കൂടാതെ, സമാനമായ അഞ്ച് കേസുകളും ഇതേ രീതിയിൽ റദ്ദാക്കിയിരുന്നു. എന്നാൽ പീഡനമുൾപ്പെടെ ഗുരുതര സ്വഭാവമുള്ള കേസുകളിൽ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്‌ഥാനത്തിൽ റദ്ദാക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് ഹൈക്കോടതി പരിഗണിച്ചില്ലെന്ന് വിലയിരുത്തിയാണ് പുതിയ നടപടി.
Read Also: കോവിഡ് നിയന്ത്രണം; പഞ്ചായത്ത് സേവനങ്ങൾ പരമാവധി ഓൺലൈനാക്കാൻ നിർദ്ദേശം