ന്യൂഡെൽഹി: കോവിഡ് സാഹചര്യം ഗുരുതരമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ പ്‌ളാന്റുകൾ അടച്ച മാരുതി സുസുക്കി ഇവ ഉടനെ തുറക്കില്ലെന്ന് തീരുമാനിച്ചു. മെയ് 16 വരെ അടച്ചിടാനാണ് തീരുമാനം. നേരത്തെ മെയ് 1 മുതൽ 9 വരെ പ്‌ളാന്റുകൾ തുറക്കില്ലെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്. ഇത് പ്രകാരം നാളെ പ്രവർത്തനം പുനഃരാരംഭിക്കേണ്ടതാണ്. എന്നാൽ, നിലവിലെ സാഹചര്യം കണക്കിലെടുത്ത് നീട്ടി വെക്കുകയായിരുന്നു.
ജൂണിൽ നടത്തേണ്ടിയിരുന്ന അറ്റകുറ്റപണികളും ഈ മാസത്തേക്ക് കമ്പനി മാറ്റിവെച്ചിട്ടുണ്ട്. മാരുതി സുസുക്കിയുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ ഗുജറാത്തിലെ സുസുക്കി പ്‌ളാന്റും മെയ് 16ന് ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കൂ.
വാഹന ഉൽപാദനത്തിന്റെ പല പ്രവർത്തനങ്ങൾക്കും വൻ തോതിൽ ഓക്‌സിജൻ ആവശ്യമാണ്. കോവിഡ് വ്യാപിക്കുകയും രാജ്യത്ത് ഓക്‌സിജൻ ദൗർലഭ്യം നേരിടേണ്ടി വരികയും ചെയ്‌ത സാഹചര്യത്തിലാണ് കമ്പനി പ്‌ളാന്റുകൾ അടച്ചിടാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിന് രാജ്യത്ത് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, രാജ്യത്ത് ഇപ്പോഴും ഓക്‌സിജൻ ക്ഷാമം പൂർണമായും മാറിയിട്ടില്ല. കോവിഡ് അതിതീവ്രതയോടെ പടർന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്‌ളാന്റുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്.
Also Read: ഓക്‌സിജൻ ടാങ്കറുകൾ ഇനി ടോൾ നൽകേണ്ട : ആശ്വാസ നടപടിയുമായി ദേശീയ പാതാ അതോറിറ്റി