കോഴിക്കോട്: പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ജില്ലാ ഭരണകൂടം 2021 മെയ് 18ന് പൊളിച്ചുമാറ്റിയ പള്ളി തൽസ്ഥാനത്ത് തന്നെ പണിയാൻ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ നൂറ് വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളിയാണ് പൊളിച്ചുമാറ്റിയത്. അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് നിർമിക്കപ്പെട്ട ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പള്ളി അനധികൃത നിർമാണമാണ് എന്ന് പറയുന്നത് തന്നെ യുക്തി രഹിതമാണ്; കാന്തപുരം പറഞ്ഞു.
ഈ മഹാമാരി കാലത്ത് ജനങ്ങളെല്ലാം ആശങ്കയിൽ കഴിയുകയും, വീടുകളിൽ ഒതുങ്ങുകയും ചെയ്യുമ്പോൾ അതിനിടയിൽ ഭരണകൂടം ഇത്തരം നീചപ്രവർത്തികൾ ചെയ്യുന്നതിൽ കടുത്ത പ്രതിഷേധമുണ്ട്. കോടതികളുടെ ഇടപെടലുകളിൽ സൂക്ഷ്മത വേണം. രാജ്യത്തെ എല്ലാ മത വിഭാഗങ്ങളോടും, ജനവിഭാഗങ്ങളോടും ഒരേ രൂപത്തിലാണ് ഭരണകൂടവും ജുഡീഷ്വറിയും വർത്തിക്കേണ്ടത്. മുസ്ലിംകൾക്ക് നേരെ നടക്കുന്ന വിവേചനപരമായ നിലപാടുകൾ ഒട്ടും ആശാസ്യമല്ല. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കുമെന്നും കാന്തപുരം പറഞ്ഞു.
100ലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നതാണ് തകർക്കപ്പെട്ട മസ്ജിദ്. 2021 മാർച്ച്15ന് പള്ളി അനധികൃത നിർമാണമാണെന്ന് പറഞ്ഞുകൊണ്ട് പള്ളിക്കമ്മറ്റിക്ക് ജില്ലാഭരണകൂടം നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് കാര്യകാരണ സഹിതം ഭാരവാഹികൾ മറുപടിയും നൽകി. ജില്ലാ ഭരണകൂടം ഇത് നിരാകരിച്ചു. തുടര്‍ന്ന് മാര്‍ച്ച് 19ന് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു. 1956 മുതല്‍ പള്ളിക്ക് വൈദ്യുതി കണക്ഷന് ഉണ്ടെന്നും നിർമാണം അനധികൃതമല്ലെന്നും നിയമപരമായ വാദമുഖങ്ങൾ കോടതിയിൽ പള്ളിക്കമ്മറ്റി നിരത്തി.
തുടർന്ന് മേയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ, മുകളിൽ നിന്ന് ലഭ്യമായ നിർദ്ദേശം അനുസരിച്ച് കോടതി നടപടിക്ക് കാത്തുനിൽക്കാതെ, പള്ളി ജില്ലാ ഭരണകൂടം പൊളിക്കുകയായിരുന്നു. ബാക്കിവരുന്ന കാര്യങ്ങൾ ‘പൊളിച്ചുകളഞ്ഞ ശേഷം‘ നിയമപരമായി നേരിടാം എന്നതായിരുന്നു ഉദ്യോഗസ്ഥ മനോഭാവം.
വിഷയം കോടതിയിൽ തുടരാനും പിന്നീടത് ദേശീയ പ്രശ്നമാകാനും സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ, ഇത് പൊളിച്ചുനീക്കാൻ ചിലപ്പോൾ നൂറ്റാണ്ടുകളുടെ നിയമപോരാട്ടം വേണ്ടിവരുമെന്നുമാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ച നിയമോപദേശമെത്രെ. ഇതനുസരിച്ചാണ് വേഗത്തിലുള്ള നീക്കം നടന്നതെന്ന് മസ്ജിദ് ഭാരവാഹികളിലൊരാൾ പറഞ്ഞു.
Most Read: സത്യപ്രതിജ്ഞക്ക് ആളെ കുറക്കണം; നിർദ്ദേശവുമായി ഹൈക്കോടതി