കൊച്ചി: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിലവില്‍ നിശ്‌ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി പറഞ്ഞു.
നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍ തന്നെയാണോ ചടങ്ങിനെത്തുന്നതെന്ന് ഉറപ്പുവരുത്തണം. നിലവിലെ കോവിഡ് സാഹചര്യം മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ചടങ്ങ് നടത്തുന്നതിന് കോടതി തടസം പറഞ്ഞിട്ടില്ല. സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെജെ പ്രിൻസ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർദ്ദേശം.
ഹരജിയിൽ വാദം കേട്ട ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. തുടർന്ന് 400ൽ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളൂവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 500 പേരെയാണ് സത്യപ്രതിജ്‌ഞക്ക് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ എംഎൽഎമാർ, ന്യായാധിപൻമാർ എന്നിവർ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട് . അതുകൊണ്ട് 400ൽ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളു; സർക്കാർ കോടതിയിൽ പറഞ്ഞു. തുറസായ സ്‌ഥലത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു.
നാളെ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് രണ്ടാം എൽഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ. 500 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന ജില്ലയിൽ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്തുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.
Also Read: കോവിഡ്: ‘ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദം, നിയന്ത്രണങ്ങളില്‍ അയവ് വരുത്താനായിട്ടില്ല’; മുഖ്യമന്ത്രി