കവരത്തി: പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലം മാറ്റി അഡ്‌മിനിസ്‌ട്രേഷൻ. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്‌ഥരെ അടിയന്തരമായി സ്‌ഥലം മാറ്റാനുള്ള ഉത്തരവ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ പുറത്തിറക്കി. 39 ഉദ്യോഗസ്‌ഥരെ വ്യത്യസ്‌ത ദ്വീപുകളിലേക്കാണ് കൂട്ടത്തോടെ സ്‌ഥലം മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ കെ പട്ടേല്‍ നിർദ്ദേശിച്ചിരുന്നു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു നടപടി. എല്ലാ നിയമന രീതികളും പുനഃപരിശോധിക്കുമെന്നും അഡ്‌മിനിസ്‌ട്രേറ്റർ അറിയിച്ചിരുന്നു. ലക്ഷദ്വീപിന്റെ ചുമതലയുള്ള കളക്‌ടർ കൊച്ചിയില്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ തുടർപ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ ഇന്ന് സർവകക്ഷിയോഗം ചേരും. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ബിജെപി ലക്ഷദ്വീപ് ഘടകം ഉൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇതും യോഗത്തിൽ ചർച്ചയാകും.
ജനകീയ പ്രതിഷേധങ്ങൾ അവഗണിച്ച് ലക്ഷദ്വീപിൽ വിവാദ നടപടികളുമായി അഡ്‌മിനിസ്ട്രേഷൻ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. വൈകിട്ട് നാലിന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കും. നിയമപോരാട്ടത്തിന് ഒറ്റകെട്ടായി ഇറങ്ങണമെന്നാണ് പൊതുവായുള്ള അഭിപ്രായം.
നേരത്തെ അഡ്‌മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപി ഘടകത്തിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ രാജിവച്ചിരുന്നു. കോവിഡ് പ്രതിരോധത്തിലെ ഭരണകൂടത്തിന്റെ മെല്ലെപ്പോക്ക് നയവും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതും യോഗത്തിൽ ഉന്നയിക്കപ്പെടും.
കോവിഡ് കേസുകൾ കൂടുതലുള്ള കവരത്തി, അഗത്തി ദ്വീപുകളിൽ ഓക്‌സിജൻ കിടക്ക, ഐസിയു സൗകര്യങ്ങൾ കുറവാണെന്നാണ് ആക്ഷേപം. കൂടുതൽ ചികിൽസാ സൗകര്യങ്ങളുള്ള ദ്വീപുകളിലേക്ക് രോഗികളെ മാറ്റുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കാര്യങ്ങൾ സങ്കീർണമാവും എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇതടക്കമുള്ള വിഷയങ്ങൾ ഉയർത്തി കൊണ്ടുവരികയാണ് സർവകക്ഷി യോഗത്തിന്റെ ലക്ഷ്യം.
Most Read: മ്യാൻമറിലെ പട്ടാള അട്ടിമറി; നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 828 പ്രക്ഷോഭകാരികൾ