വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം ഒത്തുതീർക്കാൻ നടത്തിയ ചർച്ച പരാജയം. വില്ലേജ് ഓഫിസർമാരുടെ സ്‌ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻജിഒ യൂണിയൻ സമരം നടത്തുന്നത്. ചർച്ച പരാജയപ്പെട്ടതോടെ കോഴിക്കോട് കളക്‌ടറെ യൂണിയൻ നേതാക്കൾ പരസ്യമായി വെല്ലുവിളിച്ചു.
എൻജിഒ യൂണിയൻ പ്രവർത്തകർക്കതിരെ നടപടി എടുത്ത മുൻ കളക്‌ടക്കുണ്ടായ അനുഭവങ്ങൾ ഓർക്കണമെന്നും, ഇടതു മുന്നണിയാണ് ഭരിക്കുന്നതെന്ന് കാര്യം മറക്കരുതെന്നുമാണ് നേതാക്കൾ കളക്‌ടറെ വെല്ലുവിളിച്ചത്. സ്‌ഥലം മാറ്റം പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടാണ് കളക്‌ടർ സ്വീകരിച്ചത്. നാളെ പത്ത് മണി മുതൽ സമരം ശക്‌തമാക്കാനാണ് യൂണിയന്റെ തീരുമാനം. ഇത് കളക്‌ട്രേറ്റിൽ എത്തുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടാകും.
കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫിസർമാരെ സ്‌ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് എൻജിഒ സമരം ആരംഭിച്ചത്. മുഖ്യമന്ത്രിയുമായി അടക്കം നടത്തിയ ചർച്ചയിൽ സ്‌ഥലം മാറ്റത്തിന് പൊതുമാനദണ്ഡം തീരുമാനിച്ച് 2017ൽ ഉത്തരവ് ഇറക്കിയതാണ്. അത് ലംഘിച്ചാണ് ഇപ്പോൾ 16 റവന്യൂ ഓഫിസർമാരെ കൂട്ടത്തോടെ സ്‌ഥലം മാറ്റിയിരിക്കുന്നത്. ഒരു തസ്‌തികയിൽ മൂന്ന് വർഷം പോലും തികയാത്തവരെ ഒരുമിച്ച് സ്‌ഥലം മാറ്റിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
Most Read: തിരൂർ എഎംഎൽപി സ്‌കൂളിന്റെ ഫിറ്റ്നസ് മരവിപ്പിച്ചു; അധ്യയനം അറ്റകുറ്റ പണികൾക്ക് ശേഷം