ന്യൂഡെൽഹി: കർഷക സംഘടനകളുടെ ഡെൽഹി ചലോ മാർച്ചിൽ വൻ സംഘർഷം. ട്രക്കുകളിലും ട്രാക്‌ടറുകളിലും കാൽനടയായും എത്തിയ പതിനായിരക്കണക്കിന് കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ അമ്പാലയിൽ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഡ്രോൺ ഉപയോഗിച്ചും കണ്ണീർവാതകം പ്രയോഗിച്ചതായാണ് വിവരം. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്‌ടറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കാൽനടയായി എത്തുന്ന കർഷകരെ കസ്‌റ്റഡിയിൽ എടുക്കുന്നുണ്ട്. ഇവരെ തിരിച്ചയക്കാനാണ് ശ്രമം. എന്നാൽ, സമരവീര്യത്തിൽ നിന്ന് കർഷകർ ഒട്ടും പിന്നോട്ടല്ല. തളർത്താൻ ശ്രമിച്ചാലും പ്രതിഷേധവുമായി മുന്നോട്ട് തന്നെയാണെന്ന് കർഷകർ വ്യക്‌തമാക്കി.
കർഷകർ വ്യാപകമായി ഇവിടേക്ക് സംഘടിച്ചെത്തുന്നുണ്ട്. പോലീസ് സ്‌ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്ക് മുകളിൽ കയറിയും കർഷകർ പ്രതിഷേധിക്കുകയാണ്. ആവശ്യമെങ്കിൽ അനിശ്‌ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഡെൽഹി ചലോ മാർച്ചിന്റെ പശ്‌ചാത്തലത്തിൽ ചെങ്കോട്ടയ്‌ക്ക് സുരക്ഷ വർധിപ്പിച്ചു.
ഡെൽഹിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പോലീസ് ഉദ്യോഗസ്‌ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണം, കർഷകർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് മാർച്ച്.
സംയുക്‌ത കിസാൻ മോർച്ച രാഷ്‌ട്രീയേതര വിഭാഗം ഉൾപ്പടെയുള്ള 200ഓളം കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. മാർച്ചിനെ നേരിടാൻ നേരത്തെ തന്നെ ഹരിയാന, ഡെൽഹി അതിർത്തികളിൽ പോലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഡെൽഹിയിലെ മെട്രോ ഗേറ്റുകളും അടച്ചു.
20,000 ത്തോളം കർഷകർ രണ്ടായിരം ട്രാക്‌ടറുകളുമായി ഡെൽഹിയിലേക്ക് വരുമെന്നാണ് റിപ്പോർട്. മൂന്ന് വർഷം മുൻപ് നടന്ന കർഷക സമരത്തിലെ സാഹചര്യങ്ങൾ അവർത്തിക്കാതിരിക്കാനാണ് ഇക്കുറി അതിർത്തികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ, അന്നത്തെ സമരത്തെ അനുസ്‌മരിപ്പിച്ച് ഇത്തവണയും സമ്പൂർണ തയ്യാറെടുപ്പുകളോടെയാണ് കർഷകർ ഡെൽഹിയിലേക്ക് വരുന്നത്. ഭക്ഷണം, വസ്‌ത്രം തുടങ്ങിയ സജ്‌ജീകരണങ്ങൾ കരുതിയിട്ടുണ്ട്.
Most Read| ജാതി സെൻസസ് സംസ്‌ഥാനങ്ങളുടെ കടമ, കേരളം പഴിചാരി രക്ഷപ്പെടുന്നു; കേന്ദ്രം