തൃശൂർ: വലപ്പാട് പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 63 പവൻ സ്വർണവും വജ്രമാലയും മോഷണം പോയി. വലപ്പാട് സെയിന്റ് സെബാസ്‌റ്റ്യൻസ് പള്ളിക്കു മുന്നിൽ, അറയ്‌ക്കൽ നെല്ലിശ്ശേരി ജോർജിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജോർജിന്റെ മരുമകൾ റിനിയുടെ 60 പവൻ സ്വർണവും വജ്രമാലയും, മകൾ റോസ്‌മേരിയുടെ മൂന്നു പവൻ സ്വർണവുമാണ് മോഷണം കവർന്നത്. വീട്ടുകാർ പെരുന്നാളിനു പോയ സമയത്തായിരുന്നു മോഷണം. ബുധനാഴ്‌ച പകൽ 12നും 12.45നും ഇടയിലാണ് കവർച്ച നടന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നു.
വീടിന്റെ അടുക്കളവാതിൽ തള്ളിത്തുറന്നാണ് മോഷ്‌ടാക്കൾ അകത്തുകയറിയത്. രണ്ടുപേരുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ബുധനാഴ്‌ച രാവിലെ 11.45ഓടെയാണ് ജോർജും കുടുംബവും ഏങ്ങണ്ടിയൂർ സെയിന്റ് തോമസ് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് മരുമകൾ റിനിയുടെ വീട്ടിൽ പോയത്.
വൈകീട്ട് അഞ്ചേകാലോടെ വീട്ടിൽ തിരിച്ചെത്തി. തുടർന്ന് ജോർജിന്റെ മകൻ സെബി മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം മനസിലായത്. മുകൾനിലയിലെ രണ്ട് അലമാരകളിൽ ഒന്ന് കുത്തിത്തുറന്ന് താക്കോൽ എടുത്താണ് സ്വർണം വെച്ചിരുന്ന അലമാര തുറന്നത്.
താഴത്തെ നിലയിൽ ജോർജിന്റെ കിടപ്പുമുറിയിലെ അലമാര തുറന്നിട്ടുണ്ടെങ്കിലും ഇതിൽനിന്ന് ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. ഉച്ചക്ക് 12 മണിയോടെ വെള്ള ഷർട്ടും നീല പാന്റ്‌സും ധരിച്ചയാൾ വീട്ടിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. തങ്ങൾ പുറത്തു പോകുമ്പോൾ ഇയാൾ വീടിന് സമീപത്ത് ഫോൺ ചെയ്‌ത് നിന്നിരുന്നതായി വീട്ടുകാർ പറഞ്ഞു.
ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ടിആർ രാജേഷ്, വലപ്പാട് എസ്എച്ച്ഒ കെ സുമേഷ്, എസ്ഐ വിപി അരിസ്‌റ്റോട്ടിൽ എന്നിവർ സ്‌ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വലപ്പാട് പള്ളിക്ക് സമീപം ജോർജിന്റെ മകൻ സെബി നടത്തുന്ന എഎൻജി ട്രേഡേഴ്‌സിൽ സ്‌ഥാപിച്ച നിരീക്ഷണക്യാമറ പോലീസ് പരിശോധിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും ഫൊറൻസിക് ഉദ്യോഗസ്‌ഥരും ഇന്ന് സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.
Malabar News: കൈക്കൂലിക്കേസില്‍ വനപാലകര്‍ പിടിയില്‍