കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എട്ടു വഞ്ചനാ കേസുകളിൽ കൂടി എംസി കമറുദ്ദീൻ എംഎൽഎയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇതോടെ എംസി കമറുദ്ദീൻ അറസ്‌റ്റിലായ കേസുകളുടെ എണ്ണം 63 ആയി. അതേസമയം, 42 കേസുകളിൽ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎയുടെ അഭിഭാഷകൻ ഹോസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
നേരത്തെ മൂന്ന് കേസുകളിൽ എംസി കമറുദ്ദീൻ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ആ സാഹചര്യത്തിൽ പുതിയ അപേക്ഷയിലും ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. കീഴ്‌ക്കോടതികൾ ജാമ്യാപേക്ഷ തള്ളുന്ന സ്‌ഥിതിയുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാനാണ് എംസി കമറുദ്ദീന്റെ നീക്കം.
സമൂഹത്തിൽ സ്വാധീനമുള്ള വ്യക്‌തിയായതിനാൽ പ്രാഥമിക ഘട്ടത്തിൽ തന്നെ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് നേരത്തേ ജാമ്യാപേക്ഷ കോടതി തള്ളിയത്. ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ഹോസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ഒളിവിൽ കഴിയുന്ന വഞ്ചനാ കേസുകളിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ ഇതുവരെയും പിടികൂടിയിട്ടില്ല.
Also Read: നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷ് കുമാറിന്റെ സെക്രട്ടറി