നിയമ വിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവെച്ചതായി പിഡിപി നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി. മകള്‍ ഇല്‍തിജയും വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്‌തി ട്വിറ്ററിലൂടെ ആരോപിച്ചു. വീടിന് പുറത്ത് നിലയുറപ്പിച്ച സായുധ പോലീസ് വാഹനങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് മുഫ്‌തിയുടെ ട്വീറ്റ്.
ബുധനാഴ്‌ച എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത മുഫ്‌തിയുടെ അടുത്ത അനുയായിയും പിഡിപി യുവജന വിഭാഗം പ്രസിഡണ്ടുമായ വാഹിദ് പരയുടെ പുല്‍വാമയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ ജമ്മുകശ്‌മീർ ഭരണകൂടം തന്നെ അനുവദിക്കുന്നില്ലന്നാണ് മെഹബൂബ മുഫ്‌തി ആരോപിക്കുന്നത്. ബിജെപി മന്ത്രിമാരും അവരുടെ കളിപ്പാവകളും ജമ്മു കശ്‌മീരിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നം ഉന്നയിച്ചാണ് തന്നെ തടയുന്നതെന്നും മുഫ്‌തി ട്വീറ്റ് ചെയ്‌തു.
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ നവീദ് ബാബു പങ്കാളിയായ ഭീകരാക്രമണ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വാഹിദിനെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തത്. എന്നാല്‍ അടിസ്‌ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തിയാണ് വാഹിദിനെ അറസ്‌റ്റ് ചെയ്‌തതെന്ന് മുഫ്‌തി ആരോപിക്കുന്നു.