ചെന്നൈ: മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന അന്തരിച്ച എം കരുണാനിധിയ്‌ക്ക് മറീന ബീച്ചിൽ സ്‌മാരകം നിർമിക്കാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. 39 കോടി രൂപ ചെലവിൽ കരുണാനിധിയ്‌ക്ക് സ്‌മാരകം പണിയുമെന്ന് 2021 ഓഗസ്‌റ്റ് 24നാണ് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചത്. 80 വർഷത്തെ പൊതുസേവനത്തിന് ആദരമായി മറീന ബീച്ചിൽ സ്‌മാരകം പണിയുമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് മന്ത്രിസഭയിൽ പ്രഖ്യാപനം നടത്തിയത്.
ഡിഎംകെ നേതാവായ കരുണാനിധിയെ മറീനയില്‍ സംസ്‌കരിക്കാൻ എടപ്പാളി പളനിസ്വാമിയുടെ എഐഡിഎംകെ സർക്കാർ അനുവദിച്ചിരുന്നില്ല. ഒടുവിൽ കോടതി കയറിയിറങ്ങി നേടിയ അനുമതിയിലാണ് കരുണാനിധി മറീനയിൽ എത്തുന്നത്.
2018 ഓഗസ്‌റ്റ് ഏഴിന് അന്തരിച്ച കരുണാനിധിയെ മറീന ബീച്ചിലാണ് സംസ്‌കരിച്ചത്. മറീനയിലെ കാമരാജർ സാലൈയിൽ 2.21 ഏക്കർ സ്‌ഥലത്താണ് സ്‌മാരകം ഉയരുക. നിലവിൽ ഒരു താൽകാലിക സ്‌മാരകം മാത്രമാണ് കരുണാനിധിക്കായി മറീനയിൽ ഉള്ളത്. അണ്ണാ സ്‌മാരകത്തിന് ഉള്ളിലൂടെയാണ് അവിടേക്കുള്ള പ്രവേശനവും. രണ്ടാൾ ഉയരത്തിൽ കരുണാനിധിയുടെ ചിത്രം സ്‌ഥാപിച്ചിട്ടുണ്ട്. മാർബിൾ കുടീരമൊന്നും ഉയർത്തിയിട്ടില്ല. തറയോട് പതിച്ച നിലമാണുള്ളത്.
ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ (ഡിഎംകെ) തമിഴകത്തിനു പുതിയ വിലാസം സൃഷ്‌ടിച്ച മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരെയുടെ സ്‌മാരകമാണ് മറീന ബീച്ചിൽ ആദ്യം സ്‌ഥാനം പിടിച്ചത്. 1969 ഫെബ്രുവരി മൂന്നിന് അന്തരിച്ച അണ്ണാദുരെയുടെ മൃതശരീരം അടക്കിയ സ്‌ഥലം അണ്ണാസമാധി എന്നാണ് ഇന്നും അറിയപ്പെടുന്നത്. 1987 ഡിസംബർ 24ന് അന്തരിച്ച പുരട്ചിത്തലൈവൻ എംജി രാമചന്ദ്രന്റെ മൃതശരീരവും അടക്കിയത് ഇവിടെയാണ്. 8.25 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്‌മാരകത്തിനു തൊട്ടടുത്ത് ജയലളിതയുടെ സ്‌മാരകവും ഉയർന്നിരുന്നു.
കരുണാനിധിയെ സംസ്‌കരിച്ച സ്‌ഥലം കലൈഞ്‌ജർ സ്‌മാരകമായി കൊണ്ടാടാൻ എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം ആവേശം കാണിച്ചപ്പോൾ ‘നിങ്ങൾ മറീന ബീച്ച് മൊത്തം കയ്യടക്കിയോ’ എന്നാണ് മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്‌റ്റിസ് സഞ്‌ജീബ് ബാനർജിയും ജസ്‌റ്റിസ് സെന്തിൻകുമാർ രാമമൂർത്തിയും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണനോട് ചോദിച്ചത്.
Also Read: ലഖിംപൂര്‍ കേസ്: അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്‌ജിയെ നിയോഗിക്കും; സുപ്രീം കോടതി