കണ്ണൂർ: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതി സ്വർണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ സുമേഷാണ് കണ്ണപുരം പോലീസിൽ പരാതി നൽകിയത്. പഴയങ്ങാടി വലിയ വളപ്പില്‍ സുമേഷിന്റ ഭാര്യ ബീഹാര്‍ പാറ്റ്ന സ്വദേശിനി പിങ്കി കുമാരി (26)യെ കാണാനില്ലെന്നാണ് പരാതി.
അന്യ സംസ്‌ഥാനക്കാരിയായ ഭാര്യ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയെന്നാണ് സുമേഷിന്റെ പരാതി. ഗള്‍ഫില്‍ സഹ പ്രവര്‍ത്തകനായിരുന്ന ബീഹാര്‍ സ്വദേശി വഴിയാണ് സുമേഷ് യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നു.
രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം സുമേഷ് ഗൾഫിലേക്കു മടങ്ങി പോയി. അതിനുശേഷം പിങ്കി കുമാരി സുമേഷിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പിങ്കി കുമാരി വീട് വിട്ട് ഇറങ്ങുകയായിരുന്നു. വീട്ടുകാർ കാണാതെയാണ് യുവതി ഇറങ്ങിപ്പോയത്. ഏറെ നേരവും വീട്ടിൽ കാണാഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് പിങ്കി കുമാരി വീട്ടിൽ ഇല്ലെന്ന് മനസിലായത്.
വീട്ടുകാര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടർന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹ സമയത്ത് വധുവിന് വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളും വസ്‍ത്രങ്ങളും എടുത്താണ് ഇറങ്ങിപ്പോയതെന്ന് മനസിലായി.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതി കേരള അതിർത്തി പിന്നിട്ടുവെന്നും കർണാടകത്തിൽ വെച്ച് ഫോൺ ഓഫായതായും കണ്ടെത്തി. സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലും മറ്റ് പരിസരങ്ങളിലും ടവര്‍ ലൊക്കേഷന്‍ കാട്ടിയെങ്കിലും പിന്നീട് ഫോണ്‍ ഓഫാകുകയായിരുന്നു.
Malabar News: തൃശൂരിൽ ഊര് മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു