തിരുവനന്തപുരം: സംസ്‌ഥാനത്ത് പാൽ വില 5 രൂപവരെ കൂട്ടിയേക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്‌ഥയാണെന്നും മന്ത്രി. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുളളില്‍ തീരുമാനം വ്യക്‌തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു ലിറ്ററിന് 8 രൂപ 57 പൈസയുടെ വര്‍ധനയാണ് മില്‍മ ആവശ്യപ്പെടുന്നത്. എന്നാല്‍ 5 രൂപയുടെ വര്‍ധനവാണ് സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മയുടെ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജായ മില്‍മയില്‍ എത്തും.
അതേസമയം വില വര്‍ധനയുടെ നേട്ടം ക്ഷീര കര്‍ഷകര്‍ക്ക് കിട്ടുമോ എന്ന് ഉറപ്പില്ലെന്നും എല്ലായ്‌പ്പോഴും നേട്ടം മിൽമക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്നും ക്ഷീരകര്‍ഷര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിലവില്‍ കര്‍ഷകരില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതല്‍ 39 രൂപ വരെ നല്‍കിയാണ്.
ഇതേ പാല്‍ മില്‍മ വില്‍ക്കുന്നതാകട്ടെ ലിറ്ററിന് 50നുമാണ്. അതായത് 13 രൂപയോളം കൂടുതൽ ഉപഭോക്‌താക്കളിൽ നിന്ന് കൂടുതൽ ഈടാക്കിയിട്ടും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്‌ഥയാണെന്ന് മന്ത്രി പറയുന്നു. വിലവർദ്ധനവ് പഠിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ജനുവരി മുതൽ വിലവർധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
Most Read: യൂത്ത് കോണ്‍ഗ്രസിന്റെ ശശി തരൂർ ബഹിഷ്‌കരണം; അന്വേഷിക്കണമെന്ന് എംകെ രാഘവൻ എംപി