ഉദയ്‌പൂർ: ദാരിദ്ര്യം വിരുന്നൊരുക്കിയ ക്ഷീരകര്‍ഷക കുടുംബത്തിൽ നിന്ന് 26കാരി പഠിച്ചുവളർന്നത് ജഡ്‌ജി പദത്തിലേക്ക്. രാജസ്‌ഥാൻ ഉദയ്‌പൂർ സ്വദേശിനി സൊനാൽ ശർമ. ക്ഷീരകർഷകനായ ഖ്യാലിലാൽ ശർമയുടെ നാല് മക്കളിൽ രണ്ടാമത്തെയാൾ. തന്റെ കൂരയിലെ പരിമിതികളിൽ തളച്ചിടപ്പെടാൻ തയ്യാറാവാതെ കാലിത്തൊഴുത്തില്‍ ഇരുന്ന് പഠിച്ചാണ് ഈ മിടുക്കി ന്യായധിപ കസേരയിലേക്ക് കയറുന്നത്.
പഠിക്കാനിരിക്കാൻ ടേബിൾ ഇല്ലങ്കിൽ ആ കാരണത്താൽ പഠിക്കാതിരിക്കുന്ന യുവതക്ക് മുന്നിലാണ് തൊഴുത്തിലെ ഒരരികിൽ ഒഴിഞ്ഞ എണ്ണ ടിന്നുകള്‍ പെറുക്കിക്കൊണ്ടുവന്ന് അടുക്കിവെച്ച് സ്‌റ്റഡി ടേബിള്‍ തീർത്ത് തന്റെ വിധിയെ ഈ മിടുക്കി വെല്ലുവിളിക്കുന്നത്. ഈ രീതിയിൽ എല്ലാ ഇല്ലായ്‌മകളെയും മറികടന്നാണ് സൊനാല്‍ ശര്‍മയെന്ന 26കാരി തന്റെ കുടുംബത്തിനും നാടിനും അഭിമാനമായി മാറുന്നത്.
ബിഎ, എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷകളും സ്വര്‍ണ മെഡലോടെയാണ് സൊനാല്‍ പാസായിരുന്നത്. 2018ല്‍ നടന്ന ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയുടെ ഫലം 2019 നവംബറിലാണ് പ്രസിദ്ധീകരിച്ചത്. അന്ന് വെയിറ്റിംഗ് ലിസ്‌റ്റിലായിരുന്നു സൊനാല്‍. എന്നാല്‍ മെയിന്‍ ലിസ്‌റ്റില്‍ ഉള്ള ചില ഉദ്യോഗാര്‍ഥികള്‍ എത്താതായതോടെ വെയിറ്റിംഗ് ലിസ്‌റ്റിലുള്ളവരോട് ജോലിയില്‍ പ്രവേശിക്കാന്‍ കോടതി ഉത്തരവ് ഇറക്കിയതാണ് സൊനാലിന് വേഗത്തിൽ ജഡ്‌ജി പദവിയിലെത്താൻ സഹായകമായത്.
“സൊനാലിന് നിയമനം ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒരു മാര്‍ക്കിന്റെ വ്യത്യാസത്തിന് വെയിറ്റിംഗ് ലിസ്‌റ്റിലാവുകയായിരുന്നു”– സൊനാലിന്റെ മാര്‍ഗനിര്‍ദേശി കൂടിയായ സത്യേന്ദ്ര സിംഗ് സങ്ക്‌ള പറയുന്നു. റാങ്ക് പട്ടികയിലുണ്ടായിരുന്ന ഏഴു പേര്‍ നിയമനത്തിന് എത്തിയില്ലെന്ന് മനസിലാക്കിയ സൊനാല്‍ രാജസ്‌ഥാന്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചു. റിട്ട് പരിഗണിച്ച കോടതി ‘ഒഴിഞ്ഞ കിടക്കുന്ന ഏഴു സീറ്റുകളിലൊന്നില്‍ നിയമനത്തിന് എത്താനാവശ്യപ്പെട്ട്‘ വിജ്‌ഞാപനമിറക്കി. ഇത് കഴിഞ്ഞ ദിവസം സൊനാലിന് ലഭിച്ചു.
കോച്ചിംഗിന് പോകാതെയാണ് സൊനാലിന്റെ ഈ നേട്ടം. പിതാവിന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് ജീവിതാവശ്യങ്ങൾ തീർന്ന് പുസ്‌തകങ്ങൾ കാശുകൊടുത്ത് വാങ്ങാന്‍ നിവര്‍ത്തിയില്ലാതെ വന്നിട്ടുണ്ട് പലപ്പോഴും സൊനാലിന്. ഇത്തരം സാഹചര്യങ്ങളിൽ ദീർഘദൂരം സൈക്കിൾ ചവിട്ടി കോളജിലെത്തും ഈ ധീരയായ പോരാട്ടക്കാരി. കോളേജ് ലൈബ്രറിയില്‍ സമയം ചെലവഴിച്ചാണ് സൊനാല്‍ മിക്കപ്പോഴും പഠിച്ചത്. പഠനത്തോടൊപ്പം പാല്‍ കറക്കാനും തൊഴുത്ത് വൃത്തിയാക്കാനും ചാണകം വാരാനും പാല്‍ വിതരണത്തിനും എല്ലാം സൊനാലിന്റെ സഹായം പിതാവിനുണ്ടായിരുന്നു.
”ഞങ്ങള്‍ക്ക് ഉള്ളതുകൊണ്ട് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് എന്റെ രക്ഷിതാക്കള്‍ കഠിനമായി ശ്രമിച്ചു. പഠനത്തിനായി നിരവധി വായ്‌പകളാണ് അച്ഛന്‍ എടുത്തത്. പക്ഷേ ഒരിക്കലും ഇതിന്റെ പേരില്‍ പരാതി പറഞ്ഞിട്ടില്ല. സ്‌കൂളിലായിരുന്നപ്പോള്‍ ഞാന്‍ ഒരു ക്ഷീരകര്‍ഷകന്റെ മകളാണ് എന്ന് സഹപാഠികളോട് പറയാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ രക്ഷിതാക്കളെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു. ഇനി അവര്‍ക്കൊരു സന്തുഷ്‌ടമായ ജീവിത സാഹചര്യം ഒരുക്കണം“ – സൊനാല്‍ തന്റെ ആഗ്രഹം പറയുന്നു.
Kerala News: കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രി