കൊച്ചി: ന്യൂനപക്ഷ വർഗീയതയെ ശക്‌തമായി ചെറുക്കണമെന്ന് സിപിഎം സംസ്‌ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വത്വ രാഷ്‌ട്രീയം പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും ഇത് നേരിടണമെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന റിപ്പോർട്, സംഘടന റിപ്പോർട് എന്നിവയുടെ അവതരണം ഉച്ചയോടെ പൂർത്തിയായി. കരട് നയരേഖയും സംസ്‌ഥാന സർക്കാരിന്റെ ഭാവി പ്രവർത്തനം ലക്ഷ്യമിട്ടുള്ള നവകേരള രേഖയും ഇന്ന് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിക്കുക.
നേരത്തെ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിവിധ തരത്തിലുള്ള സ്വയം വിമർശനം ഉണ്ടായി. സിപിഎം മന്ത്രിമാർ പലരും സംസ്‌ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നില്ലെന്ന് വിമർശനം ഉയർന്നു. മന്ത്രിമാർ തിരുവനന്തപുരത്തുണ്ടെങ്കിലും സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാത്ത നില അംഗീകരിക്കാൻ ആവില്ല. മന്ത്രിമാർ അവൈലബിൾ സെക്രട്ടറിയേറ്റിന് നിർബന്ധമായും എത്തണമെന്നും പ്രവർത്തന റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന് നേരെയും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ജയരാജൻ ലംഘിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സംസ്‌ഥാന സെക്രട്ടറിയേറ്റ് പൊതുവിൽ മികച്ച പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. എന്നാൽ ചില അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല. കമ്മിറ്റിയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും വിമർശനമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെ പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Read Also: വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പന്റെ’ സെക്കന്റ് ലുക്ക് പോസ്‌റ്ററെത്തി