മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അര്‍ഹരായ സമുദായങ്ങള്‍ക്കെല്ലാം അനുവദിച്ച് 80:20 അനുപാതം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനുള്ള വിദഗ്‌ധസമിതിയുടെ പൊതുധാരണ കുറ്റമറ്റ രീതിയിലും നീതിയുക്‌തവും ആവണമെന്ന് എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സമുദായങ്ങളില്‍ അര്‍ഹരായവര്‍ക്കെല്ലാം സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള തീരുമാനം നടപ്പായാല്‍ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്‌ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റിയും പാലോളി കമ്മിറ്റിയും മുന്നോട്ടുവെച്ച പദ്ധതികള്‍ക്ക് എന്ത് പ്രസക്‌തിയാണെന്ന് കൂടി സമിതി വ്യക്‌തമാക്കണം.
ഭാവിയില്‍ കോടതി വ്യവഹാരങ്ങള്‍ക്ക് ഇടവരാത്തവിധം സമ്പൂര്‍ണവും കുറ്റമറ്റതുമായ ന്യൂനപക്ഷ ക്ഷേമ വികസന നയം വ്യക്‌തമാക്കി നിയമനിര്‍മാണം നടത്താനും നിലവിലെ സ്‌ഥിതി വിലയിരുത്തി ധവളപത്രം ഇറക്കാനും സര്‍ക്കാര്‍ തയ്യാറാവണം.
സച്ചാര്‍-പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരമുള്ള ക്ഷേമപദ്ധതികളും സ്‌കോളര്‍ഷിപ്പും ബജറ്റ് വിഹിതവും നൂറുശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രമായി ഉറപ്പുവരുത്താന്‍ സമിതി മുന്‍കൈയെടുക്കണം.
ക്ഷേമപദ്ധതികള്‍ പുനസ്‌ഥാപിക്കാൻ നിയമ നിര്‍മാണം നടത്തണം. കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ പ്രശ്‌ന പരിഹാരത്തിന് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച സമിതി സ്‌കോളര്‍ഷിപ്പില്‍ മാത്രമായി ചുരുങ്ങുന്നത് അനീതിയാണ്. പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്‌തതും എൽഡിഎഫ് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌തതുമായ അറബിക് സര്‍വകലാശാല സ്‌ഥാപിക്കലും ബാക് ലോക് നികത്തലും വിദഗ്‌ധസമിതി പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗത്തിൽ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം ഉൾപ്പടെ നിരവധി ജില്ലാ-പ്രാദേശിക നേതാക്കൾ സംബന്ധിച്ചു.
Most Read: കന്നുകാലി കടത്ത് ആരോപണം; ത്രിപുരയിൽ 3 പേരെ ആൾക്കൂട്ടം കൊലപ്പെടുത്തി