തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്‌ലാം മുന്നോട്ടുവെക്കുകയും മുൻ ധനമന്ത്രി തോമസ് ഐസകും ഇടത് ഭരണകൂടവും കഴിഞ്ഞ 15 കൊല്ലമായി പൂർണ പിന്തുണ നൽകുകയും ചെയ്യുന്ന ‘സാമ്പത്തിക ഇസ്‌ലാമിന്റെ‘ അൽ ബറക ഇസ്‌ലാമിക് ബാങ്കിന് പിൻഗാമിയായി ഹിന്ദു ബാങ്കുകൾ രൂപീകരിച്ച് മറുപടിപറയാൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ ഹിന്ദു ബാങ്കുകൾ വരുന്നു. ഇതിന്റെ ആദ്യപടിയായി കേരളത്തിലെ എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും ഓരോ ഹിന്ദു ബാങ്കുകൾ രൂപീകരിക്കാനാണ് തീരുമാനം.
മിനിസ്‌ട്രി ഓഫ് കോപ്പറേറ്റീവ് അഫയേഴ്‌സിന് കീഴിൽ കമ്പനി ആക്‌ട് പ്രകാരം രജിസ്‌റ്റർ ചെയ്‌ത നിധി ലിമിറ്റഡ് എന്ന വിഭാഗത്തിലാണ് കേരളത്തിൽ നൂറോളം കമ്പനികൾ നിലവിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ‘ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികൾ‘ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്.
ആശ്രമങ്ങളും മഠങ്ങളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ നൂറോളം കമ്പനികൾ രജിസ്‌റ്റർ ചെയ്‌തതെന്നാണ് വിവരം. ഇതിന് ശേഷം ഒരു പ്രദേശത്തെ ഹിന്ദു കച്ചവടക്കാരെ ഉൾപ്പെടുത്തി സ്‌ഥാപനങ്ങൾ ആരംഭിക്കാനാണ് തീരുമാനം.
മൂന്ന് ഡയറക്‌ടർമാർ, ഏഴ് അംഗങ്ങൾ, അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവ ഉണ്ടെങ്കിൽ നിയമവിധേയമായി സ്‌ഥാപനം ആരംഭിക്കാം. കമ്പനി ആരംഭിച്ച് ഒരു വർഷത്തിനുളളിൽ വിശ്വാസികളായ 200 അംഗങ്ങളെയെങ്കിലും ചേർക്കണമെന്നാണ് നിബന്ധന.
പദ്ധതിയിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനായി ഹിന്ദു സംരക്ഷണ പരിവാർ, ഭാരതീയ ഹിന്ദു പ്രജാസംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ ക്യാംപയിനും ആരംഭിച്ചു കഴിഞ്ഞു. സഹകരണ സംഘങ്ങളേക്കാൾ കുറഞ്ഞ പലിശയിൽ കൂടുതൽ സുതാര്യമായി ഇടപാടുകൾ നടത്താമെന്നാണ് വാഗ്‌ദാനം.
സംസ്‌ഥാനത്ത് നിലവിലുള്ള ഇസ്‌ലാമിക് ബാങ്കുകൾക്ക് ബദലെന്ന നിലയിലാണ് പുതിയ സംവിധാനം കൊണ്ടുവരാൻ പരിവാർ സംഘടനകൾ ഒരുങ്ങുന്നത്. കേരളത്തിലെ ആദ്യ ഇസ്‌ലാമിക് നോൺ ബാങ്കിങ് ധനകാര്യ സ്‌ഥാപനമായ ‘ചേരമാൻ ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ’ പാത പിന്തുടർന്ന് നിരവധി സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ന്യൂനപക്ഷ വിഭാഗത്തിന്റെ ഇത്തരം പദ്ധതികൾക്ക് ഇടതുപക്ഷം ഉൾപ്പെടെ നൽകുന്ന പിന്തുണ ചൂണ്ടിക്കാട്ടിയാണ് പരിവാർ സംഘടനകൾ കൂടുതൽ പേരെ ഹിന്ദു ബാങ്കിലേക്ക് ആകർഷിക്കുന്നത്. ഈ വിഷയത്തിൽ ചിലർക്കിടയിൽ എങ്കിലുമുള്ള അതൃപ്‌തി മുതലെടുക്കാൻ കഴിയുമെന്നാണ് സംഘ്പരിവാറും കരുതുന്നത്.
ലോകമെമ്പാടുമുള്ള ഹിന്ദുക്കളിൽ നിന്ന് പണം സ്വീകരിക്കാൻ ‘ഹിന്ദു ഇൻവെസ്‌റ്റ്മെന്റ് ആൻഡ് റിസർവ് ബാങ്ക്’ രൂപീകരിക്കുന്നതായി നിത്യാനന്ദയുടെ ‘കൈലാസരാജ്യം’ മുൻപ് പ്രഖ്യാപിച്ചിരുന്നു.
അതിന് സമാനമായാണ് ഹിന്ദുക്കൾക്ക് മാത്രമുള്ള ധനകാര്യ സ്‌ഥാപനങ്ങൾ കേരളത്തിലേക്ക് തീവ്രഹിന്ദു സംഘടനകൾ അവതരിപ്പിക്കുന്നത്. എന്നാൽ നേരത്തെ ഭക്ഷണത്തിലും, വസ്‌ത്രത്തിലും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടങ്ങിയ ശീതയുദ്ധം ഇപ്പോൾ സാമ്പത്തിക മേഖലയിലേക്ക് കൂടി കടക്കുന്നുവെന്നതാണ് യാഥാർഥ്യം.
കേരളത്തിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹലാൽ ഭക്ഷണത്തിന് എതിരായ ക്യാംപയിനുകൾ സജീവമായിരുന്നു. അതിന്റെ അടുത്ത പടിയെന്നോണം ഹലാൽ ഭക്ഷണത്തിന് മറുപടിയായി ‘വേദ ഭക്ഷണം‘ എന്നൊരു ആശയവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിതീവ്ര ഹിന്ദുത്വവാദികളുടെ നേതൃത്വത്തിൽ ഗുജറാത്ത് ആസ്‌ഥാനമായി ‘ഭാരതീയ ഹിന്ദുയൂണിയൻ ലീഗ്‘ എന്നൊരു രാഷ്‌ട്രീയ പ്രസ്‌ഥാനവും കൊണ്ടുവരാൻ സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നതായും സൂചനകളുണ്ട്.
Read Also: രാമക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറിയെ വിമർശിച്ചു; മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്