ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം കണ്ടെത്തിയാതായി റിപ്പോർട്. യുവാവിനെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പിന്തുടരുകയാണെന്ന് ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ ആൺകുട്ടിയെ കണ്ടെത്തിയെന്നും നടപടിക്രമങ്ങൾ പാലിച്ചുവരികയാണെന്നും ചൈനീസ് സൈന്യം അറിയിച്ചതായി പിആർഒ ഡിഫൻസ്, തേസ്‌പൂർ ലെഫ്റ്റനന്റ് കേണൽ ഹർഷവർധൻ പാണ്ഡെ പറഞ്ഞു.
അരുണാചൽ പ്രദേശിലെ സിയൂങ്ലക്ക് കീഴിലുള്ള ലുങ്ത ജോർ പ്രദേശത്ത് നിന്നുള്ള മിറാം തരോൺ എന്ന 17കാരനെ ജനുവരി 18 മുതലാണ് കാണാതായത്. മിറോ തരോണിനെ ഇന്ത്യൻ മേഖലയിൽ നിന്നും ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് നേരത്തെ അരുണാചൽ എംപി തപിർ ഗാവോ ആരോപിച്ചിരുന്നു.
അരുണാചൽ പ്രദേശിലെ സാങ്പോ നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സ്‌ഥലത്തിന് സമീപമാണ് സംഭവം നടന്നതെന്ന് തപിർ ഗാവോ പറഞ്ഞു. വിവരം ലഭിച്ചയുടൻ ഇന്ത്യൻ സൈന്യം ചൈനീസ് സേനയുമായി ബന്ധപ്പെട്ടു. പച്ചമരുന്നുകൾ പറിക്കാനും വേട്ടയാടാനും പോയ 17കാരന് വഴിതെറ്റിയതാണെന്നാണ് സൂചന.
Most Read: ഞാനും ജനങ്ങളും ഒരുപോലെ തന്നെ; വിവാഹം മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി