കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലാപകാരിയെന്നും രാക്ഷസനെന്നും വിളിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തന്റെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് എതിരായ സിബിഐ അന്വേഷണത്തിന്റെ പശ്‌ചാത്തലത്തിലാണ് മമതയുടെ കടന്നാക്രമണം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹൂഗ്ളിയിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ആയിരുന്നു മമതയുടെ പ്രസ്‌താവന.
“രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നവംബറിൽ നടന്ന യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് ഉണ്ടായതിനേക്കാൾ വലിയ തിരിച്ചടിയാണ് മോദിയെ കാത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ഗോൾകീപ്പറാകും, ഒരു ഗോൾ പോലും നേടാൻ ബിജെപിക്ക് കഴിയില്ല,”- മമത പറഞ്ഞു.
കൽക്കരി മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ തന്റെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിരയെ സിബിഐ വീട്ടിലെത്തി ചോദ്യം ചെയ്‌തതിന് തൊട്ടു പിന്നാലെയാണ് മമത ബാനർജിയുടെ കടുത്ത പരാമർശം. രുചിര ബാനർജിയുടെ സഹോദരിയെയും നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
Also Read: പുതുച്ചേരിയിലെ തന്ത്രം മഹാരാഷ്‌ട്രയിൽ നടക്കില്ല; ബിജെപിക്ക് താക്കീതുമായി ശിവസേന