മുംബൈ: പുതുച്ചേരിയിൽ വി നാരായണസ്വാമിയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് സർക്കാർ താഴെവീണ സംഭവത്തിൽ ബിജെപിക്ക് താക്കീതുമായി ശിവസേന. പുതുച്ചേരിയിലെ തന്ത്രം മഹാരാഷ്‌ട്രയിൽ വിലപ്പോകില്ലെന്ന് ശിവസേനാ മുഖപത്രമായ സാംനയിൽ പറഞ്ഞു. സംസ്‌ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാനുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ ആഗ്രഹം ഒരു സ്വപ്‌നമായി മാത്രമേ നിലനിൽക്കൂ എന്നും സാംനയിൽ പറയുന്നു.
“ഇപ്പോൾ പുതുച്ചേരി സർക്കാർ അട്ടിമറിക്കപ്പെട്ടു, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മഹാരാഷ്‌ട്ര സർക്കാർ തകരുമെന്ന് ചില ബിജെപി നേതാക്കൾ പറഞ്ഞു. 2020 മാർച്ചിൽ മധ്യപ്രദേശ് സർക്കാർ തകർന്നപ്പോഴും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷവും സമാനമായ ‘പരസ്യ വാചകങ്ങൾ’ ഉണ്ടായിരുന്നു. മധ്യപ്രദേശിലും പുതുച്ചേരിയിലും കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ മഹാരാഷ്‌ട്രയിൽ ഉള്ളത് ശിവസേനയാണ്, അതിനാൽ സർക്കാരിനെ അട്ടിമറിക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കേണ്ട. മഹാരാഷ്‌ട്രയിലെ ഫലങ്ങൾ ജനങ്ങളുടെ ആഗ്രഹമാണ്, അത് ഒരിക്കലും മാറില്ല,”- സാംനയിലെ എഡിറ്റോറിയലിൽ പറയുന്നു.
മധ്യപ്രദേശ് ഉൾപ്പടെയുള്ള സർക്കാരുകൾ അട്ടിമറിച്ചതിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് ശിവസേന വിമർശിച്ചത്. നിയമസഭാ സാമാജികരെ വശീകരിച്ചും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ജയിക്കുക എന്നത് ‘ധൈര്യ’ത്തിന്റെ പ്രവർത്തനമായി മാറി. തരം പോലെ നിലപാട് മാറ്റുന്നവർക്ക് ‘ചുവന്ന പരവതാനി’ വിരിക്കുന്ന അന്തരീക്ഷം ജനാധിപത്യത്തിന് ഹാനികരമാണെന്നും ശിവസേന മുന്നറിയിപ്പ് നൽകുന്നു.
മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിക്കെതിരെയും മുഖപ്രസംഗത്തിൽ പരോക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ നിർദേശപ്രകാരം സംസ്‌ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നവർ, ഉപയോഗ ശേഷം അവരെ “വലിച്ചെറിയാൻ” സാധ്യത ഉണ്ടെന്ന കാര്യം ഓർമിക്കേണ്ടതാണ് എന്നും മുഖപ്രസംഗം പറഞ്ഞു വെക്കുന്നു.
“ഗവർണർമാരെ കറിവേപ്പില പോലെ ഉപയോഗിക്കുകയും വലിച്ചെറിയുകയും ആണ് ചെയ്യുന്നത്. മുൻ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. മഹാരാഷ്‌ട്രയിലുള്ളവരും ഇത് തിരിച്ചറിയണം,”- ശിവസേന പറഞ്ഞു.
Also Read: ദേശീയ പശുശാസ്‍ത്ര പരീക്ഷ റദ്ദാക്കി; സിലബസിനെതിരെ വ്യാപക ആക്ഷേപം