കോഴിക്കോട്: കോളേജിന് എയ്‌ഡഡ് പദവി വാഗ്‌ദാനം ചെയ്‌ത് സിപിഐ നേതാക്കൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയമിച്ചു. പരാതി അന്വേഷിക്കാൻ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് സിപിഐ നിയോഗിച്ചത്. കോളേജിന് എയ്‌ഡഡ് പദവി വാഗ്‌ദാനം ചെയ്‌ത് കുന്ദമംഗലം സ്വദേശി കെപി ശ്രീധരനിൽ നിന്ന് 86 ലക്ഷം രൂപയാണ് സിപിഐ നേതാക്കൾ തട്ടിയെടുത്തത്.
സിപിഐ ഉടുമ്പൻചോല മണ്ഡലം നേതാവ് കെകെ സജികുമാറിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് പാർട്ടിക്ക് കളങ്കമായതോടെയാണ് അന്വേഷണം നടത്താൻ സംസ്‌ഥാന കൗൺസിൽ തീരുമാനിച്ചത്.സംസ്‌ഥാന കൗൺസിൽ അംഗങ്ങളായ പിആർ രമേശ് കുമാർ, സന്തോഷ് കുമാർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. പാർട്ടി നേതാക്കൾക്കെതിരെ ഉയർന്ന ആരോപണത്തെപ്പറ്റി വിശദമായി അന്വേഷിച്ച് റിപ്പോർട് നൽകാനാണ് നിർദ്ദേശം.
നേതാക്കളുടെ തട്ടിപ്പിൽ കടക്കെണിയിലായ ശ്രീധരൻ കഴിഞ്ഞ ദിവസം സിപിഐ സംസ്‌ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ശ്രീധരന്റെ ഉടമസ്‌ഥതയിലുള്ള ടിഎംഎസ് കോളേജ് ഓഫ് മാനേജ്‌മെന്റിന് എയ്‌ഡഡ് പദവി നൽകാമെന്ന് പറഞ്ഞ് സജികുമാറും കൂട്ടരും പലതവണയായി 86,17,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.
Most Read: റായി കൊടുങ്കാറ്റ്; ഫിലിപ്പീൻസിൽ മരണം 100 കവിഞ്ഞു