മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായി കൊടുങ്കാറ്റില്‍ മരണസംഖ്യ നൂറു കവിഞ്ഞു. മൂന്നുലക്ഷം പേരെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും വിഛേദിക്കപ്പെട്ട സ്‌ഥിതിയിലാണ്.
ബൊഹോയില്‍ മാത്രം 49 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10 പേരെ കാണാതാകുകയും ചെയ്‌തു. വെള്ളിയാഴ്‌ച രാത്രിയാണ് കാറ്റ് തെക്കന്‍ ചൈനാക്കടല്‍ ലക്ഷ്യമാക്കി രാജ്യത്തിന്റെ തെക്കന്‍ ദ്വീപ് മേഖലകളിലൂടെ ആഞ്ഞടിച്ചത്. നിലവില്‍ മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിലാണ് റായി വീശുന്നത്.
ക്രമേണ റായിയുടെ വേഗംകൂടി മണിക്കൂറില്‍ 270 കിലോമീറ്ററായി വര്‍ധിക്കുമെന്നും കാലാവസ്‌ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്‌തമായ കാറ്റില്‍ കടപുഴകിയ മരങ്ങള്‍ പതിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.
പ്രകൃതി ക്ഷോഭങ്ങള്‍ ഏറ്റവുമധികവും വേഗത്തിലും ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിലിപ്പീന്‍സ്. 20ഓളം കൊടുങ്കാറ്റുകളാണ് പ്രതിവര്‍ഷം ഫിലിപ്പീന്‍സില്‍ വീശുന്നത്.
Read Also: തിയേറ്ററുകൾ കീഴടക്കാൻ ‘തുറമുഖം’ വരുന്നു; ജനുവരി 20ന് റിലീസ്