കോഴിക്കോട്: സൈബർ വിദഗ്‌ധൻ സായ് ശങ്കറിനെതിരെ ലക്ഷങ്ങളുടെ തട്ടിപ്പുകേസ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനാണ് ഇദ്ദേഹം. ഇലക്‌ട്രോണിക് ഉപകരണങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് 45 ലക്ഷം തട്ടിയെന്നാണ് പരാതി.
കോഴിക്കോട് സ്വദേശി മിൻഹാജ് ആണ് എരൂർ പിഷാരികോവിൽ ശ്രീദുർഗയിൽ സായ് ശങ്കറിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ നടക്കാവ് പോലീസ് സായ് ശങ്കറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു.
ഡിആർഐ റെയ്‌ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യുന്നുണ്ടെന്നും അത് കുറഞ്ഞ വിലക്ക് നൽകാമെന്നും പറഞ്ഞ് 45 ലക്ഷം രൂപ സായ് ശങ്കർ തട്ടിയെടുത്തെന്നാണ് മിൻഹാജ് നൽകിയ പരാതിയിൽ പറയുന്നത്. 2020 സെപ്‌റ്റംബറിലും മിൻഹാജ് ഇതേ പരാതി നൽകിയിരുന്നു. എന്നാൽ, അന്ന് തെളിവുകളൊന്നും ഹാജരാക്കാത്തതിനാൽ പോലീസ് കേസെടുത്തില്ല.
ദിലീപ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സായ് ശങ്കറിനെതിരെ അന്വേഷണം തുടങ്ങിയതോടെയാണ് വീണ്ടും പരാതി നൽകിയത്. ഇപ്പോൾ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഉടൻ തന്നെ ഹാജരാക്കുമെന്നും മിൻഹാജ് വ്യക്‌തമാക്കി.
Most Read: സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ