കോട്ടയം: വേമ്പനാട്ട് കായലിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്ന കുമരകം സ്വദേശി രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത പണം സഹോദരി തിരികെ നൽകി. പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്‌തനായതോടെ നിരവധി സംഘടനകൾ രാജപ്പന് ധനസഹായവുമായി രംഗത്തെത്തിയിരുന്നു. രണ്ട് കാലിനും സ്വാധീനമില്ലാത്ത രാജപ്പന് ഏകദേശം 21 ലക്ഷം രൂപയോളം സഹായമായി ലഭിച്ചു.
ഇതോടെ രാജപ്പനെ അതുവരെ സംരക്ഷിച്ചിരുന്ന സഹോദരനൊപ്പം വിടാതെ സഹോദരിയുടെ വീട്ടിൽ തടഞ്ഞുവെക്കുകയായിരുന്നു. അന്വേഷിച്ച് വന്ന സഹോദരനെ സഹോദരീ ഭർത്താവ് ഉപദ്രവിക്കുകയും ചെയ്‌തു. ഇവരുമായി വഴക്കിട്ട് സഹോദരനൊപ്പം താമസമാക്കിയ ശേഷം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടമായ വിവരം രാജപ്പൻ അറിയുന്നത്. രണ്ട് തവണയായി 5,08,000 രൂപയാണ് സഹോദരിയും കുടുംബവും തട്ടിയെടുത്തത്.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പണം തിരിച്ചു കിട്ടിയാൽ പരാതി പിൻവലിക്കാമെന്ന് രാജപ്പൻ പോലീസിനെ അറിയിച്ചിരുന്നു. കാര്യത്തിന്റെ ഗൗരവം മനസിലായതോടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ രാജപ്പന്റെ സഹോദരി വിലാസിനി ഒരു ബന്ധുവിന്റെ സഹായത്തോടെ പണം അക്കൗണ്ടിൽ തിരികെ നിക്ഷേപിക്കുകയായിരുന്നു.
രാജപ്പന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച 5.08 ലക്ഷം രൂപയും എടിഎം കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയ 20,000 രൂപയും ഉൾപ്പടെ 5.28 ലക്ഷം രൂപയാണ് തിരികെ നിക്ഷേപിച്ചത്. കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് രാജപ്പൻ അറിയിച്ചിട്ടുള്ളതിനാൽ വിവരം കോടതിയെ ധരിപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
Also Read: കോവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകാർ; വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു