കൊച്ചി: പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിൽ നിന്ന് പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം. മെട്രോ ഇൻസ്‌പെക്‌ടർ അനന്തലാൽ, മേപ്പാടി എസ്ഐ എബി വിപിൻ എന്നിവർ വൻതുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്‌ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനിൽകാന്ത് ഉത്തരവിടുകയായിരുന്നു.
മെട്രോ ഇൻസ്‌പെക്‌ടർ അനന്തലാൽ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌പിക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവർക്ക് പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയാണ്.
മോൻസനിൽ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്‌ഥർ നേരത്തെ മൊഴി നൽകിയിട്ടുണ്ട്. കടമായാണ് പണം കൈപ്പറ്റിയതെന്നും ഇരുവരും മൊഴി നൽകി. അതേസമയം, മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പിനായി ഉപയോഗിച്ച ശിൽപങ്ങളെല്ലാം അത് നിർമിച്ച ശിൽപ്പിക്ക് തിരികെ നൽകി. കോടതി ഉത്തരവ് പ്രകാരമാണ് ശിൽപങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷിന് ക്രൈം ബ്രാഞ്ച് തിരികെ നൽകിയത്.
Read Also: ‘എംസിഡി തിരഞ്ഞെടുപ്പ് നടത്തി ബിജെപി വിജയിച്ചാൽ ഞങ്ങൾ രാഷ്‌ട്രീയം വിടും’; കെജ്‌രിവാൾ