കൊച്ചി: തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന് പോലീസ് സംരക്ഷണം നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് ഹൈക്കോടതിയുടെ ചോദ്യം. ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്. ഇത് പരിശോധിക്കാൻ പോലീസ് എന്തുകൊണ്ട് തയ്യാറായില്ലെന്നും കോടതി ചോദിച്ചു. ഒക്‌ടോബർ 26നകം ഇക്കാര്യങ്ങളിൽ റിപ്പോർട് സമർപ്പിക്കാനും പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മോൻസന്റെ മുൻ ഡ്രൈവറായിരുന്ന അജിത് തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ ചോദ്യം. വിലപിടിപ്പുള്ള വസ്‌തുക്കൾ അകത്തുണ്ടെന്നാണ് മോൻസൺ പറഞ്ഞത്. ഇതെല്ലം വ്യാജമാണെന്ന് ഇപ്പോൾ തെളിഞ്ഞു. ആനക്കൊമ്പ് അടക്കം വീട്ടിലുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ, ഇതിലെ യാഥാർഥ്യം കണ്ടെത്താനോ ഇത് സംബന്ധിച്ച് പരിശോധന നടത്താനോ എന്തുകൊണ്ട് പോലീസ് തയ്യാറായില്ലെന്നും പോലീസും ഇന്റലിജൻസും എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു.
ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കേട്ട് ജനങ്ങൾ പൊട്ടിച്ചിരിക്കുകയാണ്. ഈ വീടിന് മുന്നിൽ പോലീസിനെ കാണുമ്പോൾ ജനം എന്താണ് കരുതേണ്ടത്. അയാളുടെ വിശ്വാസ്യത കൂട്ടാനുള്ള ശ്രമമല്ലേ ഇതിലൂടെ നടന്നതെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ചേർത്തല സിഐ ആയിരുന്ന പി ശ്രീകുമാർ മാത്രമല്ല, എല്ലാ റാങ്കിലുള്ള ഉദ്യോഗസ്‌ഥരും ഈ വിഷയത്തിൽ ആരോപണ വിധേയരാണെന്നും ഇവരെല്ലാം സർവീസിൽ തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്‌തികരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്നും കോടതി ആരാഞ്ഞു.
മോൻസന്റെ മുൻ ഡ്രൈവർ അജിത്തിന്റെ ഹരജിയിൽ കോടതി നേരത്തെ പോലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഈ ഹരജിയിൽ പിന്നീട് സംസ്‌ഥാന പോലീസ് മേധാവിയെ കൂടി കക്ഷി ചേർക്കുകയായിരുന്നു.
Also Read: നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്ക് ജാമ്യം