ആലപ്പുഴ: മോന്‍സൺ മാവുങ്കലിന്റെ പുരാവസ്‌തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പോലീസ് ആവശ്യപ്പെട്ടാല്‍ പുരാവസ്‌തു വകുപ്പ് വിദഗ്‌ധ പരിശോധന നടത്തുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് പുരാവസ്‌തുക്കളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മോന്‍സൺ തട്ടിപ്പുകാരനാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും ഇയാള്‍ക്കെതിരെയുള്ള അന്വേഷണം നടക്കുന്നതിനാലാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം തന്റെ ശേഖരത്തിലുള്ള പുരാവസ്‌തുക്കളെല്ലാം വ്യാജമാണെന്ന് മോന്‍സണ്‍ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോന്‍സൺ ഇക്കാര്യം സമ്മതിച്ചത്. ബെംഗളൂരു, ഹൈദരാബാദ് മ്യൂസിയങ്ങളില്‍ നിന്ന് വാങ്ങിയ വസ്‌തുക്കളാണ് തന്റെ പക്കല്‍ ഉള്ളതെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്‌തുക്കളൊന്നും തന്റെ പക്കല്‍ ഇല്ലെന്നും മോന്‍സണ്‍ വെളിപ്പെടുത്തി.
മോന്‍സണെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ശില്‍പ്പി സുരേഷിന്റെ മൊഴി ഇന്ന് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. താന്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ പുരാവസ്‌തുവെന്ന പേരില്‍ മോന്‍സണ്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി മുട്ടത്തറ സ്വദേശി സുരേഷ് നല്‍കിയ പരാതിയിലാണ് ഇന്ന് ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തുക. കേസില്‍ പരാതിക്കാരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഇന്നും തുടരും.
Most Read: ഡെല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; നാലുപേർ അറസ്‌റ്റിൽ