പാലക്കാട്: കരിമ്പ സദാചാര ആക്രമണത്തിൽ മർദ്ദനമേറ്റ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് സിഡബ്‌ള്യുസി (CWC) ചെയർമാൻ എംവി മോഹനൻ. സംഭവത്തിൽ ഉൾപ്പടെ എല്ലാവരെയും അറസ്‌റ്റ് ചെയ്‌തതതായി കല്ലടിക്കോട് പോലീസ് അറിയിച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി. വിഷയം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മർദ്ദനമേറ്റ വിദ്യാർഥികൾക്ക് എല്ലാ ചികിൽസാ സൗകര്യവും ഉറപ്പാക്കും. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും സിഡബ്‌ള്യുസി ചെയർമാൻ അറിയിച്ചു. മാറ്റം വരേണ്ടത് സമൂഹത്തിന്റെ മാനസികാവസ്‌ഥയിൽ ആണെന്നും എംവി മോഹനൻ.
വിദ്യാർഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സിഡബ്‌ള്യുസി നേരത്തെ റിപ്പോർട് ആവശ്യപ്പെട്ടിരുന്നു. എന്താണ് സംഭവിച്ചത് എന്നതിന്റെ കൃത്യമായ റിപ്പോർട് നൽകാൻ ഡിസ്‌ട്രിക്‌ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കല്ലടിക്കോട് എസ്‌എച്ച്‌ഒയോടുമാണ് സിഡബ്‌ള്യുസി നിർദ്ദേശിച്ചത്. വിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവം ഏറെ ഗൗരവത്തോടെയാണ് സിഡബ്‌ള്യുസി കാണുന്നതെന്ന് ചെയർമാൻ എംവി മോഹനൻ വ്യക്‌തമാക്കി.
ബസ് സ്‌റ്റോപ്പില്‍ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരിലാണ് കരിമ്പ എച്ച്‌എസ്‌എസ് ഹൈസ്‌കൂളിലെ വിദ്യാർഥികളെ നാട്ടുകാർ മർദ്ദിച്ചത്. ബസ് സ്‌റ്റോപ്പില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്നു 5 പെൺകുട്ടികളും 5 ആൺകുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർഥികള്‍ പരാതിയില്‍ പറയുന്നത്.
വിദ്യാർഥിനികളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്‌തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു. അധ്യാപകന്റെ മുന്നിലിട്ടാണ് കുട്ടികളെ തല്ലിച്ചതച്ചത്. തടയാൻ ശ്രമിച്ച അധ്യാപകനെ തള്ളി മാറ്റി. നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.
സംഭവത്തിൽ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതേസമയം, സദാചാര ആക്രമണത്തിൽ കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് വിദ്യാർഥികളുടെ കുടുംബത്തിന്റെ തീരുമാനം. പോലീസ് തുടക്കത്തിൽ ഒത്തു തീർപ്പിന് ശ്രമിച്ചു. കുട്ടികൾക്ക് നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് ഭയമുണ്ട്. കുട്ടികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ