തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ചികിൽസാ സൗകര്യം ഒരുക്കുന്നതിന് മുൻഗണന നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും ഉണ്ടാകുമെന്നും അറിയിച്ചു.
സിഎഫ്എൽടിസി ഇല്ലാത്ത താലൂക്കുകളിൽ ഉടനെ സിഎഫ്എൽടിസികൾ സജ്ജമാക്കും. രോഗികളുടെ വർധനവിനനുസരിച്ച് കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും; മുഖ്യമന്ത്രി അറിയിച്ചു.
35 ശതമാനത്തിൽ കൂടുതൽ കോവിഡ് വ്യാപനമുള്ള സ്‌ഥലങ്ങളിൽ യുദ്ധകാല അടിസ്‌ഥാനത്തിൽ ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ‍് ആശുപത്രികൾ നിരീക്ഷിക്കാൻ സംസ്‌ഥാന തലത്തിൽ ടാസ്‌ക് ഫോഴ്സുകൾ രൂപീകരിക്കുമെന്നും ഇതിന് ചീഫ് സെക്രട്ടറിക്ക് ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഓരോ ദിവസവും സ്ഥിതിഗതികൾ കൃത്യമായി റിപ്പോർട് ചെയ്യണമെന്ന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ കോവിഡ് ബോധവൽക്കരണം ശക്‌തിപ്പെടുത്താൻ ക്യാംപയിനുകൾ നടുത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണെന്നും പറഞ്ഞു.
അതേസമയം രാത്രികാല നിയന്ത്രണം ശക്‌തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. എന്നാൽ രാത്രികാലങ്ങളിൽ ആഹാരത്തിന് വിഷമമുണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി നോമ്പുകാലം ആയതിനാൽ വീടുകളിൽ നിന്നല്ലാതെ ഹോട്ടലിനെ ആശ്രയിക്കുന്ന ആളുകൾക്ക് ഭക്ഷണം ലഭ്യമാകുക എന്നത് പ്രധാനമാണെന്നും പറഞ്ഞു. അത്തരം ക്രമീകരണം അതത് സ്‌ഥലത്ത് ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Read Also: ‘വിദേശ കമ്പനിക്ക് ഓക്‌സിജൻ വിൽക്കാൻ കെഎംഎംഎല്ലിന് പദ്ധതിയെന്നത് വ്യാജവാർത്ത’; ഇപി ജയരാജൻ